പൊലീസ് തലപ്പത്ത് അഴിച്ചുപണി സി.എച്ച്. നാഗരാജു തിരു. സിറ്റി കമ്മിഷണർ
തിരുവനന്തപുരം: കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച് നാഗരാജുവിനെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറായും ഇവിടെ കമ്മിഷണറായിരുന്ന സ്പർജൻകുമാറിനെ ദക്ഷിണ മേഖലാ ഐ.ജിയായി നിയമിച്ചും പൊലീസ് തലപ്പത്ത് അഴിച്ചുപണി. പൊലീസ് ട്രെയിനിംഗ് ഐ.ജി കെ.സേതുരാമനാണ് പുതിയ കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ.
എ.ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകി ടി.വിക്രമിനെ സൈബർ കുറ്റകൃത്യങ്ങൾ തടയാനായി സൈബർ ഓപ്പറേഷൻ എന്ന പുതിയ തസ്തിക സൃഷ്ടിച്ച് അവിടെ നിയമിച്ചു. ദിനേന്ദ്ര കശ്യപ്, ഗോപേഷ് അഗർവാൾ, എച്ച്. വെങ്കിടേഷ്, അശോക് യാദവ് എന്നിവർക്കും എ.ഡി.ജി.പിമാരായി സ്ഥാനക്കയറ്റം നൽകി.
പൊലീസ് അക്കാഡമി ഡയറക്ടറായി ഗോപേഷ് അഗർവാളിനെ നിയമിച്ചു. എച്ച്.വെങ്കിടേഷാണ് ആംഡ് പൊലീസ് ബറ്റാലിയൻ എ.ഡി.ജി.പി. ഐ.ജിമാരായി സ്ഥാനക്കയറ്റം ലഭിച്ച നീരജ് കുമാർ ഗുപ്തയെ നോർത്ത് സോണിലും എ. അക്ബറിനെ ട്രാഫിക് ആന്റ് റോഡ് സേഫ്റ്റി മാനേജ്മെന്റിലും നിയമിച്ചു. ഐ.ജി ഹർഷിത അട്ടല്ലൂരിയെ വിജിലൻസിലേക്ക് മാറ്റി. പി.പ്രകാശാണ് ഇന്റലിജൻസ് ഐ.ജി.
എസ്.പി റാങ്കിലുള്ള തോമസ് ജോസ്, ഡോ. എ. ശ്രീനിവാസ്, എച്ച്. മഞ്ജുനാഥ് എന്നിവരെ ഡി.ഐ.ജിമാരാക്കി. ഇവരെ കൂടാതെ എസ്.പി റാങ്കിലുള്ള വിവിധ തസ്തികകളിലും അഴിച്ചുപണി നടത്തിയിട്ടുണ്ട്.