കണ്ണീരോളങ്ങളിലുലഞ്ഞ് ശാസ്താംകോട്ട കായൽ

Sunday 01 January 2023 12:17 AM IST

കൊല്ലം: പദ്ധതികൾ പാഴായി,​ കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ ശാസ്താംകോട്ട കായൽ കണ്ണീർത്തുള്ളിപോലുലഞ്ഞിട്ടും സംരക്ഷിക്കാൻ നടപടിയില്ല.

1998 മുതൽ ഏതാണ്ട് 87 കോടി രൂപയുടെ വിവിധ പദ്ധതികളും അനുബന്ധ പ്രവർത്തനങ്ങളും പ്രഖ്യാപിച്ചെങ്കിലും മിക്കതും നടപ്പായില്ല. നടപ്പാക്കിയത് അഴിമതിയിലും മുങ്ങി. കൊല്ലം നഗരത്തിലും 15 ഗ്രാമ പഞ്ചായത്തുകൾക്കും തെളിനീര് നൽകുന്ന ജലസ്രോതസാണ് ഗുരുതര പാരിസ്ഥിതിക പ്രശ്നങ്ങൾ നേരിടുന്നത്.

1997 മുതലാണ് കായൽ ശോഷണം വർദ്ധിച്ചത്. ഇതിന് ശേഷമുള്ള വേനൽ കാലത്ത് ശുദ്ധജല വിതരണവും പാളുകയാണ്. കെ.ഐ.പി കനാലിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് ശുദ്ധീകരണ പ്ളാന്റിൽ എത്തിച്ചാണ് ഇപ്പോൾ പരിഹാരം കാണുന്നത്.
4.75 ചതുരശ്ര കിലോമീറ്റർ വ്യാപിച്ചു കിടന്ന കായലിൽ കൈയേറ്റം മൂലം കാലക്രമത്തിൽ 3.75 ചതുരശ്ര കിലോമീറ്ററായി ചുരുങ്ങി. കായലിന് കാവലായിരുന്ന മൊട്ടക്കുന്നുകളുടെ നാശമാണ് തകർച്ചയ്ക്ക് ആക്കം കൂട്ടിയത്. വികസന പദ്ധതികൾക്ക് കുന്ന് ഇടച്ചുനിരത്തിയതും കായലിന് ക്ഷതമേൽപ്പിച്ചു. തുടർ കൈയേറ്റങ്ങളും മണ്ണൊലിപ്പും നാശത്തിന്റെ ആക്കം കൂട്ടി. കായൽ വരണ്ടാൽ നാടിന്റെ തൊണ്ട വരളുമെന്ന് ഉറപ്പായിട്ടും നടപടികൾ നീളുകയാണ്.

നടപ്പാകാതെ പോയ പദ്ധതികൾ

 ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ശുദ്ധജല സംരക്ഷണ സൊസൈറ്റി

 98ൽ കോഴിക്കോട് ജലവിഭവ കേന്ദ്രത്തിന്റെ 3.13 കോടിയുടെ പദ്ധതി

 കേന്ദ്രം ആദ്യ ഗഡുവായി നൽകിയ 40 ലക്ഷം കായലിൽ എത്തിയില്ല

 രണ്ടാം ഗഡു മണ്ണ് സംരക്ഷണ ഓഫീസിന് ലഭ്യമാക്കി ചില പ്രവൃത്തികൾ നടത്തി

 2000ൽ വനം വകുപ്പിന്റെ 8.69 കോടിയുടെ പദ്ധതി

 2005ൽ പദ്ധതി വിപുലീകരിച്ച് 25 കോടിയാക്കി

 2004ൽ നിയമസഭയിൽ 17.5 കോടിയുടെ പദ്ധതി പ്രഖ്യാപനം

 കുളിക്കടവുകൾ വൃത്തിയാക്കാൻ 1.60 കോടിയുടെ പദ്ധതി

 2005ൽ ഉദ്ഘാടനം ചെയ്ത വനം വകുപ്പ് ഓഫീസ് ഇന്നും യാഥാർത്ഥ്യമായില്ല

 2008ൽ നിയമസഭയിൽ 2 കോടിയുടെ പദ്ധതി

 നടന്നത് തടാക തീര സർവേയും കല്ലിടലും

 2010ൽ 4.92 കോടിയുടെ ആക്ഷൻ പ്ളാൻ

കേന്ദ്ര - സംസ്ഥാന സർക്കാർ വിവിധ പദ്ധതികളിലായി കോടികൾ അനുവദിച്ചെങ്കിലും തടാക സംരക്ഷണം മാത്രം നടന്നിട്ടില്ല. സംരക്ഷണത്തിന് അടിയന്തര നടപടി വേണം.

നാട്ടുകാർ

Advertisement
Advertisement