ക്രൈസിസ് മനേജ്മെന്റിന്റെ മർമ്മമറിഞ്ഞ മാനേജ്മെന്റ് വിദഗ്ദ്ധൻ

Tuesday 03 January 2023 1:39 PM IST
ആർ.കെ, കൃഷ്ണകുമാർ

കൊച്ചി: ബഹുമുഖമായ പ്രതിഭയിലൂടെ സ്വന്തം പ്രവർത്തനരംഗത്ത് ഉന്നതിയിലെത്തിയ വ്യക്തിത്വമായിരുന്നു ടാറ്റ സൺസ് മുൻ ഡയറക്ടറും ടാറ്റ ട്രസ്റ്റ് അംഗവുമായ അന്തരിച്ച ആർ.കെ. കൃഷ്ണകുമാർ. ഏറെ വിശേഷണങ്ങൾക്കുടമയായ ഇദ്ദേഹത്തിന് കൂടുതൽ ചേരുക ക്രൈസിസ് മാനേജ്മെന്റിന്റെ മർമ്മമറിഞ്ഞ മാനേജ്മെന്റ് വിദഗ്ദ്ധൻ എന്നതാകും.

1963ൽ ടാറ്റ അഡ്മിനിസ്ട്രേറ്റിവ് സർവീസിൽ തുടക്കം കുറിച്ച്, രത്തൻ ടാറ്റയ്ക്ക് ശേഷം ടാറ്റയിലെ രണ്ടാമൻ എന്ന പദവി വരെയെത്തിയ അദ്ദേഹം കരിയർ പടുത്തുയർത്തിയത് പ്രതിസന്ധി ഘട്ടങ്ങളിലെ ധീരമായ പ്രവർത്തനങ്ങളിലൂടെയായിരുന്നു.

ജയിംസ് ഫിൻലേയുടെ ഉടമസ്ഥതതയിലുള്ള കണ്ണൻ ദേവൻ കമ്പനിയെ ഏറ്റെടുത്തതും പിന്നീട് എട്ടോളം രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ടെറ്റ്ലി തേയില കമ്പനിയെ ടാറ്റ ഗ്രൂപ്പിന്റെ ഭാഗമാക്കിയതും ഇതിനുദാഹരണങ്ങളാണ്.

തോട്ടത്തിൽ വച്ചുതന്നെ തേയില പാക്ക് ചെയ്ത് പുതുമ നഷ്ടപ്പെടാതെ വിപണിയിലെത്തിക്കുന്ന നൂതന പരിഷ്കാരത്തിലൂടെയായിരുന്നു നഷ്ടത്തിലായിരുന്ന കണ്ണൻ ദേവൻ കമ്പനിയെ രണ്ടു വർഷം കൊണ്ട് ലാഭത്തിലെത്തിക്കാൻ കഴിഞ്ഞത്. ഇതിന് പിന്നിലെ ബ്രെയിനും പ്രചോദനവും കൃഷ്ണകുമാറിന്റേതായിരുന്നു.

ബ്രിട്ടനിലെ ബഹുരാഷ്ട്ര കമ്പനിയായ ടെറ്റ്ലിയെ 1870 കോടി രൂപയ്ക്ക് ടാറ്റ ഏറ്റെടുത്തത്  അക്കാലത്തെ വലിയ സംഭവമായി. ഇതിന് നേതൃത്വം നൽകിയത് കൃഷ്ണകുമാറും. ഇതോടെ ടാറ്റയുടെ തേയില കമ്പനി വലുപ്പത്തിൽ ലോകത്തെ രണ്ടാമത്തേതായെന്നത് പിൽക്കാല ചരിത്രം.

ബിസിനസ് മാനേജ്മെന്റിൽ മാത്രമല്ല അദ്ദേഹം മികവ് തെളിയിച്ചത്. അടിയന്തര ഘട്ടങ്ങളിലും അദ്ദേഹം ചടുലമായ പ്രവർത്തനങ്ങളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ശ്രദ്ധേയമായ മികവ് കാട്ടി. മുംബയ് താജ് ഹോട്ടലിൽ പാക് ഭീകരർ ആക്രമണം നടത്തിയപ്പോൾ അതിഥികളെയും ജീവനക്കാരെയും രക്ഷിക്കുന്നതിൽ മുന്നിൽ നിന്ന് പ്രവർത്തിച്ചത് ഇദ്ദേഹമാണ്.

അസമിലെ ടാറ്റ ടീ സീനിയർ മാനേജരെ ഉൾഫ ഭീകരർ തട്ടിക്കൊണ്ടുപോയി 15 കോടി മോചനദ്രവ്യം ആവശ്യപ്പെട്ടപ്പോൾ മോചിപ്പിച്ചതും ഉൾഫ തീവ്രവാദികൾ ടാറ്റ ടീയിലെ തൊഴിലാളികളെ ബന്ദികളാക്കിയപ്പോൾ ഇന്റലിജൻസ് സഹായത്തോടെ ഇവരെ രക്ഷപെടുത്തിയതും ആ പ്രവർത്തനശേഷിയുടെ സാക്ഷ്യങ്ങളാണ്.

ഇന്ത്യൻ ഹോട്ടൽസ് എം.ഡിയും വൈസ് ചെയർമാനുമായും അദ്ദേഹം ചരിത്രപരമായ ഒട്ടേറെ നേട്ടങ്ങൾക്ക് ചുക്കാൻ പിടിച്ചു. ബ്രിട്ടനിലും യു.എസിലും ഒട്ടേറെ ഹോട്ടലുകൾ ഏറ്റെടുക്കാനായത് ഇദ്ദേഹത്തിന്റെ പ്രവർത്തന കാലയളവിലായിരുന്നു.

മലയാളിത്തം മനസിൽ സൂക്ഷിച്ചു

പ്രവർത്തന മേഖലയിൽ ഒരു മലയാളിക്ക് എത്താവുന്ന ഉയരങ്ങളിൽ നിൽക്കുമ്പോഴും അദ്ദേഹം കേരളത്തിനോടുള്ള സ്നേഹം എന്നും മനസിൽ സൂക്ഷിച്ചു. പിതാവ് ആർ.കെ. സുകുമാരൻ ചെന്നൈ പൊലീസ് കമ്മിഷണറായിരുന്നതിനാൽ വിദ്യാഭ്യാസം പ്രധാനമായും ചെന്നൈയിലായിരുന്നു. എന്നാലും കേരളത്തിലെ പരിപാട‌ികളിലും മറ്റും പങ്കെടുക്കുന്നതിൽ അദ്ദേഹം താത്പര്യം കാട്ടി. കഴിഞ്ഞ നവംബറിൽ കൊച്ചിയിൽ വെല്ലിംഗ്ടൺ ഐലൻഡിൽ നടന്ന അസോസിയേഷൻ ഒഫ് പ്ളാന്റേഴ്സ് കേരളയുടെ വാർഷികാഘോഷത്തിൽ അദ്ദേഹവും പത്നി രത്നയും മുഖ്യാതിഥികളായിരുന്നു. മുംബയിൽ നിന്ന് ഈ ചടങ്ങിനായി മാത്രം എത്തിയ ഇരുവരെയും ചടങ്ങിൽ മന്ത്രി പി. രാജീവ് ആദരിച്ചിരുന്നു. ആ സന്ദർഭത്തിൽ ഏറെ വൈകാരികതയോടെയും ഗൃഹാതുരതയോടെയും അദ്ദേഹം സംസാരിച്ചത് പലരും ഓർമിക്കുന്നുണ്ട്.