കോട്ടാങ്ങൽ ദേവീക്ഷേത്രത്തിൽ 28 പടയണിയ്ക്ക് ചൂട്ട് വച്ചു
മല്ലപ്പള്ളി: വൃതശുദ്ധിയുടെയും മുന്നൊരുക്കത്തിന്റെയും നാളുകൾ, ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ കോട്ടാങ്ങൽ മഹാഭദ്രകാളി ക്ഷേത്രത്തിലെ 28 പടയണിക്ക് ഇന്നലെ ചൂട്ടു വച്ചു. കുളത്തൂർ കരയിൽ താഴത്തു വീട്ടിൽ കൊട്ടാരത്തിൽ മൂത്തോമുറിയിൽ കിരൺ അജികുമാറും,കോട്ടാങ്ങൽ കരയിൽ പുളിക്കൽ കൊട്ടാരത്തിൽ സുരേഷ് കുമാറുമാണ് ചൂട്ടുവച്ചത്. കരക്കാരുടെ നിറസാന്നിദ്ധ്യത്തിൽ,ഏവരുടെയും അനുവാദം തേടി, കരനാഥൻമാർ ചൂട്ടുകറ്റയിലേക്ക് അഗ്നിയെ ആവാഹിച്ച് പടയണിക്ക് ശുഭാരംഭം കുറിച്ചു. ജനുവരി 21ന് ക്ഷേത്രത്തിൽ എട്ടു പടയണിക്കു ചൂട്ടു വയ്ക്കും. 22ന് ചൂട്ടു വലത്തു നടക്കും. 23,24 തീയതികളിൽ ഗണപതി കോലവും, ജനുവരി 25,26 തീയതികളിൽ അടവിയും നടക്കും. 27,28 തീയതികളിൽ വലിയ പടയണി. ഇന്നലെ നടന്ന ചൂട്ടുവയ്പ്പ് ചടങ്ങുകൾക്ക് കുളത്തൂർ കരക്കു വേണ്ടി അഡ്വ.പി.അജീഷ് പുറത്തേട്ട്, ടി.എ വാസുക്കുട്ടൻ നായർ തടത്തിൽ, കെ.കെ ഹരികുമാർ, രതീഷ് ചളിക്കാട് എന്നിവരും കോട്ടാങ്ങൽ കരയ്ക്കുവേണ്ടി സുനിൽകുമാർ വെള്ളിക്കര, എൻ.ജി രാധാകൃഷ്ണൻ നെടുമ്പ്രത്ത്, അരുൺ കൃഷ്ണ കാരക്കാട്, സുരേഷ് കുളയാംകുഴി എന്നിവരും നേതൃത്വം നൽകി.