ഇനി ലക്ഷ്യം ഏഷ്യ : ക്രിസ്റ്റ്യാനോ
റിയാദ്: യൂറോപ്പിലെ തന്റെ ജോലി കഴിഞ്ഞെന്നും ഇനി ഏഷ്യയ്ക്ക് വേണ്ടി പൊരുതേണ്ട സമയമായെന്നും പോർച്ചുഗീസ് സൂപ്പർ ഫുട്ബാളർ ക്രിസ്റ്റ്യാനോ റൊണാൾഡോ . സൗദി ക്ളബ് അൽ നസറിന്റെ കുപ്പായത്തിൽ ഒൗദ്യോഗികമായി അവതരിപ്പിക്കപ്പെട്ടശേഷം റിയാദിൽ മാദ്ധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു താരം. താരത്തിന് വമ്പന്‍ വരവേൽപ്പാണ് ക്ലബ്ബ് ഒരുക്കിയത്.
ജീവിതത്തിത താനെടുത്ത ഏറ്റവും വലിയ തീരുമാനങ്ങളിലൊന്നാണ് അൽ നസറിനായി കളക്കാനുള്ളതെന്ന് ക്രിസ്റ്റ്യാനോ പറഞ്ഞു. താനതിൽ അഭിമാനിക്കുന്നു. യൂറോപ്പിൽ തന്റെ റോൾ അവസാനിച്ചു. അവിടെ നേടാവുന്നതെല്ലാം നേടി. യൂറോപ്പിലെ ഏറ്റവും വലിയ ക്ലബ്ബുകളിൽ കളിക്കാനായി. ഇനി ഏഷ്യയിൽ പുതിയ വെല്ലുവിളികളെ നേരിടണം- ക്രിസ്റ്റ്യാനോ പറഞ്ഞു. അൽ നസറിൽ നിന്ന് ലഭിച്ച സ്വീകരണത്തിന് താരം നന്ദിയറിയിക്കുകയും ചെയ്തു. തന്റെ പഴയക്ളബ് മാഞ്ചസ്റ്റർ യുണൈറ്റഡുമായി ഉടക്കി 2022 നവംബറിൽ കരാർ അവസാനിപ്പിച്ച ക്രിസ്റ്റ്യാനോ തിരിച്ച റയൽ മാഡ്രിഡിലേക്ക് ചേക്കേറിയേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. അതിനിടെയാണ് വൻ തുക മുടക്കി താരത്തെ അൽ നസർ റാഞ്ചിയത്. പ്രതിവർഷം 200 ദശലക്ഷം പൗണ്ടിനാണ് രണ്ട് വർഷത്തെ കരാറിൽ റൊണാൾഡോ സൗദിയിലെത്തിയത്. ഞാൻ അൽ നസർ ക്ലബ്ബിനോട് കടപ്പെട്ടിരിക്കുന്നു. എനിക്ക് യൂറോപ്പിൽ നിന്നും ബ്രസീലിൽ നിന്നും ഓസ്‌ട്രേലിയയിൽ നിന്നും അവസരങ്ങൾ വന്നിരുന്നു. എന്തിനേറെ പറയുന്നു പോർച്ചുഗലില്‍ നിന്ന് വരെ പല ക്ലബ്ബുകളും എന്നെ സമീപിച്ചു. പക്ഷേ ഞാൻ വാക്കുകൊടുത്തത് അൽ നസറിനാണ്. ഫുട്‌ബോളിന്റെ വളർച്ച മാത്രമല്ല ഈ രാജ്യത്തിന്റെ വളർച്ചയും എന്നിലൂടെയുണ്ടാവട്ടെ എന്ന് കരുതിയാണ് ഈ തീരുമാനം കൈക്കൊണ്ടത് - ക്രിസ്റ്റ്യാനോ റൊണാൾഡോ