പമ്പുഹൗസ് നിലംപൊത്താറായി, അറിയണം, അഴകനാപ്പാറയിലെ അപകടം

Saturday 07 January 2023 12:49 AM IST
കല്ലുപ്പാറ പഞ്ചായത്തിലെ നിലംപൊത്താറായ അഴകനാപ്പാറ പമ്പ് ഹൗസ്

മല്ലപ്പള്ളി : കല്ലൂപ്പാറ പഞ്ചായത്തിൽ നാലുവാർഡുകളിൽ കുടിവെള്ളം ലഭ്യമാക്കുന്ന അഴകനാപ്പാറ പമ്പുഹൗസ് കാടുകയറി തകർന്ന് നിലംപൊത്താറായി. പഞ്ചായത്തിൽ കുടിവെള്ളക്ഷാമത്തിന് പരിഹരിക്കുന്നതിനായി 40 വർഷം മുമ്പ് ആരംഭിച്ച പദ്ധതിയാണിത്. 9-ാം വാർഡിലുള്ള പമ്പ് ഹൗസിൽ നിന്ന് ചെറുമാത, കല്ലൂർ ചാക്കംഭാഗം, കാടമാൻകുളം എന്നീ വാർഡുകളിലേക്കാണ് ജലവിതരണം നടത്തുന്നത്. മണിമലയാറിന്റെ സമീപത്തെ പമ്പ് ഹൗസ് തകർച്ചയുടെ വക്കിലായത് നാട്ടുകാരെ ആശങ്കയിലാക്കുന്നു. 1982ൽ പണിത പമ്പ് ഹൗസിന്റെ മോട്ടോർ ഷെഡ് ഏത് നിമിഷവും നിലംപതിക്കാം. കഴിഞ്ഞ വർഷം ഷെഡിന്റെ മേൽക്കൂരയുടെ അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും വിണ്ടുകീറിയ ചുവരുകൾ അപകടാവസ്ഥയിലാണ്. ഒരുലക്ഷം ലിറ്റർ വെള്ളം സംഭരിക്കാൻ ശേഷിയുള്ളതാണ് പമ്പ് ഹൗസ്. താൽക്കാലിക ജീവനക്കാരായ രണ്ട് ഓപ്പറേറ്റർമാരാണുള്ളത്. പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളായ നെടുമ്പാറ, പഴുക്കാലക്കുന്ന്, നരിക്കുട്ടൻപാറ, കടമാൻകുളം എന്നിവിടങ്ങളിലെ ജനങ്ങൾ ആശ്രയിക്കുന്നതും ഇവിടെ നിന്നെത്തുന്ന വെള്ളത്തെയാണ്. ഈ പ്രദേശങ്ങളിലെ ഭൂരിഭാഗം വീടുകളിലും കിണറുകളില്ല. ശുദ്ധജല ലഭ്യതയ്ക്ക് ഏകമാർഗം അഴകനാപ്പാറയിലെ പമ്പ് ഹൗസ് ആയിട്ടും അറ്റകുറ്റപണികൾ നടത്തുന്നതിനോ, ഭിത്തികൾ ബലപ്പെടുത്തുന്നതിനൊ, കാടുകൾ നീക്കം ചെയ്യുന്നതിനോ അധികൃതർ തയ്യാറാകുന്നില്ല. പമ്പുഹൗസിന്റെ സമീപവും കാടുകയറിയ നിലയിലാണ്. പമ്പുഹൗസിന്റെയും മോട്ടർ ഷെഡിന്റെയും അപാകതകൾ പരിഹരിക്കുന്നതിന് ജനപ്രതിനിധികളുടെയും വകുപ്പ്തല ജീവനക്കാരുടെയും അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം

സാധാരണക്കാരായ ആളുകൾ താമസിക്കുന്ന പ്രദേശത്തെ ഏക ആശ്രയമാണ് അഴകനാപ്പാറയിലെ ശുദ്ധജല വിതരണ പദ്ധതി. ഇവിടെ ഉയരം കൂടിയ പ്രദേശങ്ങളിൽ ജലലഭ്യത ഉറപ്പില്ലാത്തതിനാൽ കിണർ കുഴിക്കുക പ്രായോഗികമല്ല. പമ്പുഹൗസിന്റെ പ്രവർത്തനം നിലച്ചാൽ പ്രദേശവാസികൾ ദുരിതത്തിലാവും.

രാധാമണിയമ്മ, പ്രദേശവാസി