എണ്ണക്കമ്പനികൾക്ക് പെട്രോളിന് ₹10 ലാഭം; ഡീസലിന് ₹6.5 നഷ്ടം

Sunday 08 January 2023 3:49 AM IST

കൊച്ചി: പൊതുമേഖലാ എണ്ണവിതരണക്കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐ.ഒ.സി), ഭാരത് പെട്രോളിയം (ബി.പി.സി.എൽ), ഹിന്ദുസ്ഥാൻ പെട്രോളിയം (എച്ച്.പി.സി.എൽ) എന്നിവ ഇപ്പോൾ പെട്രോൾ വിൽക്കുന്നത് ലിറ്ററിന് 10 രൂപ ലാഭത്തോടെയെന്ന് ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസ് പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കി. ലിറ്ററിന് 6.5 രൂപ നഷ്‌ടത്തോടെയാണ് ഡീസൽ വില്പന.

2022 മേയ് മുതൽ എണ്ണവിതരണക്കമ്പനികൾ പെട്രോൾ, ഡീസൽ വില പരിഷ്‌കരിച്ചിട്ടില്ല. കഴിഞ്ഞ മേയിൽ ഇന്ത്യയുടെ ക്രൂഡോയിൽ വാങ്ങൽവില (ഇന്ത്യൻ ബാസ്‌കറ്റ്) ബാരലിന് 107 ഡോളറിനടുത്തായിരുന്നു. ഇപ്പോൾ 76.63 ഡോളർ. നാണയപ്പെരുപ്പം പിടിച്ചുനിറുത്താനുള്ള കേന്ദ്രസർക്കാരിന്റെ നടപടികളുടെ ഭാഗമായാണ് ഇന്ധനവിലയും നിലനിറുത്തിയത്.

കഴിഞ്ഞ മൂന്ന് ത്രൈമാസങ്ങളിലേറെയായി രാജ്യാന്തര ക്രൂഡോയിൽ വിലയ്ക്ക് അനുസൃതമായി ആഭ്യന്തര പെട്രോൾ, ഡീസൽവില പരിഷ്‌കരിക്കാതിരുന്നത് പൊതുമേഖലാ എണ്ണവിതരണക്കമ്പനികളുടെ പ്രവർത്തനച്ചെലവ് കൂടാൻ വഴിയൊരുക്കിയിരുന്നു. മൂന്ന് കമ്പനികളും ഇതുമൂലം സെപ്തംബർപാദത്തിൽ സംയുക്തമായി 21,201.18 കോടി രൂപയുടെ നഷ്‌ടവും കുറിച്ചു.

കുറയുന്ന നഷ്‌ടം

2022 ജൂണിൽ പൊതുമേഖലാ എണ്ണക്കമ്പനികൾ പെട്രോൾ വില്പനയിൽ ലിറ്ററിന് 17.4 രൂപ നഷ്‌ടം കുറിച്ചിരുന്നതാണ് ഇപ്പോൾ 10 രൂപയുടെ ലാഭമായി മെച്ചപ്പെട്ടത്. ഡീസലിലെ നഷ്‌ടം ലിറ്ററിന് 27.7 രൂപയായിരുന്നത് 6.5 രൂപയായും കുറഞ്ഞു.

 കൊവിഡ്, റഷ്യ-യുക്രെയിൻ യുദ്ധം എന്നിവമൂലം വിതരണശൃംഖലയിൽ തടസമുണ്ടായതിനാൽ 2022 മാർച്ചിൽ രാജ്യാന്തര ക്രൂഡോയിൽ വില ബാരലിന് 14 വർഷത്തെ ഉയരമായ 140 ഡോളറിൽ എത്തിയിരുന്നു.

 ഉപഭോഗത്തിനുള്ള 85 ശതമാനം ക്രൂഡോയിലും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ.

 രാജ്യത്തെ മൊത്തം ഇന്ധനവില്പനയുടെ 90 ശതമാനവും നിർവഹിക്കുന്നത് പൊതുമേഖലാ എണ്ണവിതരണക്കമ്പനികളാണ്.

Advertisement
Advertisement