മകരവിളക്ക് : നിയന്ത്രണത്തിന് 2958 അംഗ പൊലീസ് സേന
ശബരിമല : മകരവിളക്ക് മഹോത്സവത്തിന് തിരക്ക് നിയന്ത്രണത്തിനും സുരക്ഷയ്ക്കുമായി കേരള പൊലീസിന്റെ പുതിയ സംഘം ചുമതലയേറ്റു. നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിലാണ് പുതിയ ബാച്ചുകൾ ചുമതലയേറ്റത്. മൂന്നിടങ്ങളിലുമായി ഓഫീസർമാരുൾപ്പെടെ 2958 പേരാണ് സേവനരംഗത്തുള്ളത്. നിലയ്ക്കലിൽ സ്‌പെഷ്യൽ ഓഫീസർ ആർ.ഡി.അജിത്ത്, അസിസ്റ്റന്റ് എസ്.ഒ അമ്മിണിക്കുട്ടൻ എന്നിവരുടെ നേതൃത്വത്തിൽ 502 പേരാണ് ഉളളത്. ഇതിൽ 6 ഡിവൈ.എസ്.പി, 15 സി.ഐ, 83 എസ്.ഐ, എ.എസ്.ഐമാർ, 8 വനിതാ സി.ഐ, എസ്.ഐ, 350 പുരുഷ സിവിൽ പൊലീസ് ഓഫീസർമാർ, 40 വനിതാ സിവിൽ ഓഫീസർമാർ എന്നിവർ ഉൾപ്പെടുന്നു. ഇവരെ ആറ് സെക്ടറുകളിലായി വിന്യസിച്ചിരിക്കുന്നത് പമ്പയിൽ സ്‌പെഷ്യൽ ഓഫീസർ കെ.കെ.അജി, അസിസ്റ്റന്റ് എസ്.ഒ അരുൺ കെ.പവിത്രൻ എന്നിവരുടെ നേതൃത്വത്തിൽ 581 പേരാണ് ചുമതലയേറ്റത്. ഇതിൽ 6 ഡിവൈ.എസ്.പി, 15 സി.ഐ, 88 എസ്.ഐ-എ.എസ്.ഐ, 8 വനിതാ സി.ഐ, 430 പുരുഷ സിവിൽ പൊലീസ് ഓഫീസർമാർ, 40 വനിതാ സിവിൽ ഓഫീസർമാർ എന്നിവർ ഉൾപ്പെടുന്നു. ഇവരെ അഞ്ച് സെക്ടറുകളിൽ വിന്യസിച്ചു. സന്നിധാനത്ത് സ്‌പെഷ്യൽ ഓഫീസർ ഇ.എസ്.ബിജുമോന്റെ നേതൃത്വത്തിൽ 1875 പേരാണ് പുതിയ സംഘത്തിലുള്ളത്. ഇവർക്കുള്ള ഡ്യൂട്ടി വിശദീകരണ യോഗം സന്നിധാനം ശ്രീശാസ്താ ഓഡിറ്റോറിയത്തിൽ നടന്നു. 12 ഡിവൈ.എസ്.പി, 36 സി.ഐ, 125 എസ്.ഐ - എ.എസ്.ഐ മാരും സിവിൽ പൊലീസ് ഓഫീസർമാരുമാണ് സംഘത്തിലുള്ളത്. കൊടിമരം, സോപാനം, പതിനെട്ടാംപടി, മാളികപ്പുറം, നടപ്പന്തൽ, കെ.എസ്.ഇ.ബി, ജീപ്പ് റോഡ്, ശരംകുത്തി, എസ്.എം സെക്ടർ, മരക്കൂട്ടം, സ്‌ട്രൈക്കർ, പാണ്ടിത്താവളം എന്നിങ്ങനെ 12 സെക്ടറുകളായാണ് സേനയെ വിന്യസിച്ചത്. ജീപ്പ് റോഡ് ഒഴികെ ഡിവൈ.എസ്.പിമാർക്കാണ് സെക്ടറുകളുടെ ചുമതല. ഓരോ സെക്ടറിലും സി.ഐമാരുടെ നേതൃത്വത്തിൽ ഡ്യൂട്ടി പോയിന്റുകളുണ്ടാകും. ഈ പോയിന്റുകളെ കൃത്യമായി ഏകോപിപ്പിച്ച് തിരക്ക് നിയന്ത്രിക്കുകയാണ് പൊലീസിന്റെ ലക്ഷ്യം. മകരജ്യോതി ദിവസം അഞ്ച് ഡിവൈ.എസ്.പിമാരെ അധികം നിയോഗിക്കുമെന്ന് എസ്.ഒ ഇ.എസ് ബിജുമോൻ പറഞ്ഞു. മകരവിളക്ക് ഉത്സവം കഴിഞ്ഞ് നടയടയ്ക്കും വരെ ഈ സംഘത്തിനാണ് സന്നിധാനത്തെ ചുമതല. ഇതിന് പുറമെ എൻ.ഡി.ആർ.എഫ്, ആർ.എ.എഫ്, ഇതര സംസ്ഥാന പൊലീസുകാർ, വിവിധ സുരക്ഷാ സേനയിലെ ഉദ്യോഗസ്ഥർ എന്നിവരും സേവനത്തിനുണ്ട്.