നെടുവത്തൂർ സഹ. ബാങ്ക് ക്രമക്കേട്: സെക്രട്ടറിയടക്കം 3 പേർക്ക് സസ്പെൻഷൻ

Friday 13 January 2023 1:19 AM IST

കൊട്ടാരക്കര: കോടികളുടെ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് നെടുവത്തൂർ സഹകരണ ബാങ്ക് സെക്രട്ടറിയെയും മുൻ മാനേജർമാരെയും സസ്പെൻഡ് ചെയ്തു. സഹകരണ വകുപ്പിന്റെയും വിജിലൻസിന്റെയും അന്വേഷണത്തിൽ ബാങ്കിൽ ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ വിജിലൻസിന്റെയും സഹകരണ വകുപ്പ് ജോ. രജിസ്ട്രാറുടെയും നിർദേശപ്രകാരമാണ് സെക്രട്ടറി കെ.അശോക് കുമാർ, മുൻ മാനേജർമാരായിരുന്ന ആർ.സുജിത്ത്, ജയരാജ് എന്നിവരെ ഭരണസമിതി സസ്പെൻഡ് ചെയ്തത്.

ഇപ്പോൾ സസ്പെൻഡ് ചെയ്യപ്പെട്ട മുൻ മാനേജർമാരെ നേരത്തെയും സസ്പെൻഡ് ചെയ്തതാണ്. പിന്നീട് തരംതാഴ്ത്തി തിരിച്ചെടുക്കുകയായിരുന്നു. വൻ ക്രമക്കേട് കണ്ടെത്തിയിട്ടും ഭരണസമിതി പിരിച്ചുവിടുകയോ ജീവനക്കാർക്കെതിരെ നടപടിയെടുക്കുകയോ ചെയ്തില്ലെന്ന് ചൂണ്ടിക്കാട്ടി പൊതു പ്രവർത്തകൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി ബന്ധപ്പെട്ട വകുപ്പുകൾക്ക് നോട്ടീസ് അയച്ചതോടെയാണ് ഇപ്പോഴത്തെ നടപടി. എന്നാൽ ഭരണസമിതിയുൾപ്പെടെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ടാണ് പൊതു പ്രവർത്തകൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

ബാങ്കിൽ സ്ഥിരനിക്ഷേപം, ചിട്ടി നടത്തിപ്പ്, സ്വർണപണയം, നിത്യപ്പിരിവ് വായ്പ എന്നിവയിൽ രണ്ടു കോടിയോളം രൂപയുടെ ക്രമക്കേടുകളാണ് വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയത്. മിക്ക ഭരണസമിതി അംഗങ്ങളും ജീവനക്കാരും ബിനാമി പേരിൽ വായ്പകളും ചിട്ടികളും എടുത്തിട്ടുള്ളതായി സഹകരണ വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സ്ഥിര നിക്ഷേപങ്ങൾക്ക് വ്യാജ സർട്ടിഫിക്കറ്റുകൾ നിർമ്മിച്ച് വായ്പയായും നിക്ഷേപം പൂർണമായും പിൻവലിച്ചതും കണ്ടെത്തിയിട്ടുണ്ട്. കോടികളുടെ വെട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്ന് സുജിത്തും ജയരാജിനും പുറമേ മറ്റൊരു മുൻ മാനേജരായ സന്തോഷിനെയും 2017-ൽ സസ്പൻഡ് ചെയ്തിരുന്നു. പണം തിരിച്ചടച്ചെന്ന രേഖയുണ്ടാക്കിയാണ് ഇവരെ പിന്നീട് തിരിച്ചെടുത്തത്.

സന്തോഷ് മരണപ്പെട്ടതോടെ ക്രമക്കേടുകളെല്ലാം അദ്ദേഹത്തിന്റെ പേരിലാക്കി. മരണപ്പെട്ട സന്തോഷിന്റെ കുടുംബം പണം തിരിച്ചടച്ചെങ്കിലും ആശ്രിത നിയമനത്തിനായി ശ്രമിച്ചപ്പോൾ കൂടുതൽ പണം ആവശ്യപ്പെട്ടതായും ആരോപണമുയർന്നു.