ആവണിപ്പാറ പാലം, കടമ്പകളേറെ
പത്തനംതിട്ട : ആവണിപ്പാറ നിവാസികൾ കുറച്ച് നാൾകൂടി കയറിൽ തൂങ്ങി ആറ് കടക്കണം. ഊരിലേക്ക് പാലം നിർമ്മാണത്തിന് കേന്ദ്ര വനം, പരിസ്ഥിതി വകുപ്പ് അനുമതി നൽകിയെങ്കിലും ശേഷമുള്ള നടപടികൾ ഇതുവരെ ആരംഭിച്ചിട്ടില്ല. പൊതുമരാമത്ത് വിഭാഗം സ്ഥലത്ത് പരിശോധന നടത്തിയിട്ടുണ്ട്. എസ്റ്റിമേറ്റെടുത്ത് ടെൻഡർ കൊടുത്ത് നിർമ്മാണം ആരംഭിച്ചാൽ മാത്രമേ ആവണിപാറ നിവാസികളുടെ വർഷങ്ങളായുള്ള കാത്തിരിപ്പ് അവസാനിക്കൂ. മുപ്പത്തിനാല് കുടുംബങ്ങളിലായി 114 പേർ ആണ് ആവണിപ്പാറയിലുള്ളത്. കാടിനാൽ ചുറ്റപ്പെട്ട പ്രദേശമാണിത്. അരുവാപ്പുലത്ത് നിന്ന് 25 കിലോമീറ്റർ അകലെ വനത്തിനകത്താണ് ഊര് സ്ഥിതി ചെയ്യുന്നത്. അച്ചൻകോവിലാറിനോട് ചേർന്നുള്ള ഊരിലേക്ക് എത്താൻ വള്ളമാണ് ആശ്രയം. ആറിന് കുറുകെ വലിയ വടംകെട്ടി അതിൽ വള്ളം കെട്ടിയിട്ടിരിക്കുകയാണ്. കയറിൽ പിടിച്ച് വലിക്കുന്നതിനോടൊപ്പം വള്ളവും നീങ്ങും. കുട്ടികളടക്കം ഇങ്ങനെ കയറിൽ തൂങ്ങിയാണ് ഇക്കരെയെത്തുന്നത്. വിദ്യാർത്ഥികൾ സ്കൂളിൽ പോകുന്നതും വീട്ടാവശ്യങ്ങൾക്കും അറ്റകുറ്റപണിക്കായി സാധനങ്ങളെത്തിക്കുന്നതുമെല്ലാം ആറ് കടന്നാണ്. 2016 -2017 ൽ പട്ടിക വർഗ വകുപ്പ് നൽകിയ വള്ളത്തിലാണ് ആദിവാസി ഊരിലുള്ളവർ അക്കരെയെത്തുന്നത്. വെള്ളം കുറവാണെങ്കിൽ കാൽ നടയായി ആറ് മുറിച്ച് കടക്കും.
പാലം പണി നടക്കണമെങ്കിൽ പട്ടികവർഗ വിഭാഗം അധികൃതർ സ്ഥലത്ത് പരിശോധന നടത്തി റിപ്പോർട്ട് പി.ഡബ്യൂ.ഡിക്ക് കൈമാറണം. മണ്ണ് പരിശോധനയടക്കമുള്ള നടപടികൾ പൂർത്തിയായിട്ടില്ല. പ്ലാൻ ഒരുക്കണമെങ്കിൽ ആദ്യം പരിശോധന പൂർത്തിയാകണം.