ഉലകനായകനെ സ്വീകരിക്കാൻ ആയിരങ്ങൾ
കോഴിക്കോട്: കോഴിക്കോട്ടെത്തിയ ഉലകനായകൻ കമലഹാസനെ സ്വീകരിക്കാനെത്തിയത് ആയിരങ്ങൾ. കോഴിക്കോട് കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ വേർഡ് ടു സിനിമ ചർച്ചയിൽ സംസാരിക്കാനെത്തിയതായിരുന്നു അദ്ദേഹം. ഇന്നലെ ഉച്ചയോടെ ബീച്ചിലെ പ്രധാന വേദിയിൽ സുരക്ഷാസന്നാഹത്തോടെയെത്തിയ കമലഹാസൻ സദസിനെ സ്വാഗതം ചെയ്തതോടെ ഹർഷാരവങ്ങളുയർന്നു. വേർഡ് ടു സിനിമ എന്ന വിഷയത്തിൽ കമലഹാസനോടൊപ്പം എഴുത്തുകാരായ സക്കറിയ, ജയമോഹൻ, സി.എസ് വെങ്കിടേശ്വരൻ എന്നിവർ പങ്കെടുത്തു. 63 വർഷത്തെ സിനിമാ ജീവിതത്തെ കമൽ എങ്ങനെ നോക്കിക്കാണുന്നു എന്ന സക്കറിയയുടെ ചോദ്യത്തോടെ ചർച്ച ആരംഭിച്ചു. നൂറു വർഷത്തെ ഇന്ത്യൻ സിനിമാപാരമ്പര്യത്തിൽ 63 വർഷം തുടരാൻ സാധിച്ചതിൽ സന്തോഷമെന്ന് കമൽ. ഇനിയും പ്രേക്ഷക പിന്തുണയോട് കൂടി ശ്വാസം നിലക്കുന്നതു വരെ തുടരാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഒരു എഴുത്തുകാരനും നടനും എന്ന നിലയിൽ അത് രണ്ടിനെയും എങ്ങനെയാണ് നോക്കിക്കാണുന്നു എന്ന ജയമോഹന്റെ ചോദ്യത്തിന് അത് എണ്ണയും വെള്ളവും പോലെയാണ് ഒരിക്കലും ചേരില്ല, പക്ഷെ ഞാൻ അത് രണ്ടിന്റെയും വേവിച്ച രൂപമാണെന്ന് കമൽ വ്യകതമാക്കി. എഴുത്തിനെയും അഭിനയത്തെയും ഒരുപോലെ കൊണ്ടുപോവാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ട് തന്നെ അത്തരം ആളുകളോട് അസൂയ തോന്നിയിട്ടുണ്ട്. സിനിമയിലെ എഴുത്തുകൾ ജനാധിപത്യപരവും ശക്തവുമാണെന്ന് എപ്പോഴും തിരകഥാകൃത്തുക്കളോട് പറയാറുണ്ട്. അത് ഈ തലമുറയോളം പരിവർത്തനം ചെയ്തുവരികയാണ്. അതിൽ സന്തോഷം. സൗത്ത് ഇന്ത്യൻ സിനിമകളെ എങ്ങനെ നോക്കിക്കാണുന്നു എന്ന ചോദ്യത്തിന് മലയാളവും ഇപ്പോൾ കന്നഡയും ലോകത്തിന്റെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണെന്നും അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു. മലയാള സിനിമ കണ്ട് വളർന്ന തനിക്ക് സ്വന്തം വീട്ടിലത്തിയ അനുഭൂതിയാണ് ഇവിടെ വരുമ്പോൾ കിട്ടുന്നത്. തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം കുറിച്ച സിനിമയാണ് ഹേയ് റാമെന്നും കമലഹാസൻ പറഞ്ഞു.