'ഹോട്ടൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധം, വ്യാജ കാർഡ് ഉണ്ടാക്കിയാൽ രജിസ്ട്രേഷൻ റദ്ദാക്കും'; സുരക്ഷിത ഭക്ഷണമാണ് ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി

Wednesday 18 January 2023 12:58 PM IST

തിരുവനന്തപുരം: ഹെൽത്ത്കാർഡ് ഇല്ലാത്ത ഹോട്ടൽ ജീവനക്കാരെ ഫെബ്രുവരി ഒന്ന് മുതൽ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സുരക്ഷിതമായ ഭക്ഷണമാണ് ലക്ഷ്യമെന്നും സംസ്ഥാനത്ത് പരിശോധന ശക്തമാക്കി നടപടി കടുപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. വ്യാജ ഹെൽത്ത് കാർഡ് ഉണ്ടാക്കിയാൽ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ ഉൾപ്പെടെ റദ്ദാക്കുന്ന നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

'ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യസ്ഥിതി സാധാരണ നിലയിലാണ്. സംഭവത്തിൽ ഹോട്ടലിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തിട്ടുണ്ട്. തുടർനടപടികൾ സ്വീകരിക്കുന്നതിന് ആവശ്യമായ പരിശോധനകൾ നടത്താൻ ഭക്ഷ്യസുരക്ഷാ വകുപ്പിന് നിർദേശം നൽകി. കമ്മീഷണർ അതിനനുസരിച്ചുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.'

'ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ തുടങ്ങിയ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഓരോരുത്തർക്കും ഹെൽത്ത് കാർഡ് വേണമെന്ന് നിർബന്ധമാക്കിയിയിട്ടുണ്ട്. ഫെബ്രുവരി ഒന്ന് മുതൽ ഹെൽത്ത് കാർഡ് ഇല്ലാത്ത ജീവനക്കാരുള്ള സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ അനുവദിക്കില്ല. വ്യാജമായി ഹെൽത്ത് കാർഡ് നൽകിയാൽ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ ഉൾപ്പെടെ റദ്ദാക്കുന്ന നടപടി സ്വീകരിക്കും.തൊഴിൽ വകുപ്പുമായി ചേർന്ന് ജീവനക്കാർ താമസിക്കുന്ന ഇടങ്ങളിൽ പരിശോധന നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഇവിടത്തെ ശുചിത്വവും സാഹചര്യങ്ങളും പരിശോധിക്കും. ഹെൽത്ത് ഇൻസ്പെക്ടർ ഉൾപ്പെടെയുള്ളവർക്ക് പ്രത്യേക ട്രെയിനിംഗ് നൽകും.'- മന്ത്രി പറഞ്ഞു.

Advertisement
Advertisement