'അഞ്ജലി"യിലെ വീട്ടുകാരെല്ലാം രചനാവഴിയിൽ

Saturday 21 January 2023 1:13 AM IST
. എഴുത്തുകാരായ കെ ജി .ഉണ്ണികൃഷ്ണൻ , ആർ. ഗീതാദേവി ദമ്പതികൾ കുടുംബാംഗങ്ങൾക്കൊപ്പം

കളമശേരി: കുസാറ്റ് വിദ്യാനഗർ അഞ്ജലിയിലെ കുടുംബാംഗങ്ങൾ മുഴുവൻ കലാ, സാഹിത്യ വഴിയിലാണ്. ഫാക്ട് ഗവേഷണ വിഭാഗം വകുപ്പ് മേധാവിയായി വിരമിച്ച ഗൃഹനാഥൻ കെ.ജി.ഉണ്ണിക്കൃഷ്ണൻ ഹിന്ദിയിലും മലയാളത്തിലും രചന നടത്തും. ഫാക്ട് ഹൈസ്കൂൾ പ്രധാന അദ്ധ്യാപികയായി വിരമിച്ച ഭാര്യ ഗീതാദേവി ഇംഗ്ളിഷിലും മലയാളത്തിലും കവിതകളെഴുതും. മക്കളും മരുമക്കളും പേരക്കിടാങ്ങളും കലാ സാഹിത്യ രംഗത്ത് സജീവമാണ്.

മൃദംഗ കലാകാരനും കവിയും ഐ .ടി.എൻജിനീയറുമാണ് മകൻ രൂപേഷ് . അമേരിക്കയിൽ ടെന്നീസ് ചാമ്പ്യനാണ് മകൾ രേഖ. രൂപേഷിന്റെ ഭാര്യ സൗമ്യ ചിത്രകാരിയാണ്. രേഖയുടെ ഭർത്താവ് കവിയും എൻജിനീയറും ടെന്നീസ് കളിക്കാരനുമാണ്. പേരക്കുട്ടികളായ ശ്രുതി, ശ്രേയ, രാഗേന്ദു എന്നിവർ സംഗീത, നൃത്ത രംഗങ്ങളിൽ ശ്രദ്ധേയരാണ്.

ഗീതാദേവി കവിതാ സമാഹാരങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. 32 കവിതകളുടെ സമാഹാരമായ "മധുരിക്കും ഓർമ്മകൾ " കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള കൊൽക്കത്തയിലെ രാജാറാം മോഹൻ റായ് ഫൗണ്ടേഷൻ കേരളത്തിലെ സ്കൂൾ ലൈബ്രറിയിൽ ഉൾപ്പെടുത്താൻ തിരഞ്ഞെടുത്തു. കേരൾ ഭാരതി, നവനീതം, വിദ്യാരംഗം മാസികകളിൽ മലയാളത്തിലും ഇംഗ്ലീഷിലുമായി ഇവർ കവിതകളും കഥകളും എഴുതിയിട്ടുണ്ട്.

ഹിന്ദിയിലേയ്ക്കുള്ള വഴി

പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് ഉണ്ണികൃഷ്ണന്റെ ആദ്യത്തെ കഥ കേരൾ ഭാരതിയിൽ പ്രസിദ്ധീകരിക്കുന്നത്. തുടർന്ന് കലാരംഗം, കുങ്കുമം തുടങ്ങിയ മാസികകളിൽ തുടർച്ചയായി എഴുതി. കവിത, നാടകം, മന:ശാസ്ത്രം, യാത്രവിവരണം തുടങ്ങി ഒമ്പതോളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മഹാരാജാസിൽ പ്രീ യൂണിവേഴ്സിറ്റിക്ക് പഠിക്കുമ്പോൾ കോളേജ് മാഗസിനിൽ ടോൾസ്റ്റോയിയുടെ ജീവചരിത്രം ഹിന്ദിയിൽ എഴുതിയത് ശ്രദ്ധിച്ച പ്രൊഫ. നാരായണ മേനോൻ അടുത്ത് വിളിച്ച് ഹിന്ദിയിൽ എഴുതുവാൻ പറഞ്ഞു. അതോടെയാണ് ഹിന്ദി സാഹിത്യ രചനയിലേയ്ക്ക് തിരിഞ്ഞതെന്ന് ഉണ്ണിക്കൃഷ്ണൻ പറയുന്നു.

ഉണ്ണികൃഷ്ണൻ രചിച്ച ഹിന്ദി നാടകം അശ്വതി തിരുനാൾ ഗൗരിലക്ഷ്മിഭായി തമ്പുരാട്ടിയാണ് പ്രകാശനം ചെയ്തത്.

രാഷ്ട്രീയ ഹിന്ദി സാഹിത്യ സമ്മേളൻ, കേരൾ ഹിന്ദി സാഹിത്യ അക്കാദമി പ്രശസ്തിപത്ര്, സ്റ്റേറ്റ് ബാങ്ക് ഒഫ് ട്രാവൻകൂർ അവാർഡ്, സഹൃദയ അവാർഡ് , പത്മശ്രീ പോൾ പോത്തൻ അവാർഡ് , കേരള സാഹിത്യ മണ്ഡലം, തേവര സേക്രട്ട് ഹാർട്ട് കോളേജ് ചിരസ്മരണ അവാർഡ്, ദക്ഷിണ ഭാരത് ഹിന്ദി പ്രചാർ സഭ (ചെന്നൈ) പ്രശസ്തിപത്ര്, ഭാഷാസമന്വയ വേദി ഹിന്ദി സേവി സമ്മാൻ തുടങ്ങിയ അവാർഡുകൾ ഉണ്ണികൃഷ്ണന് ലഭിച്ചിട്ടുണ്ട്.