ഡിസംബർ 23 ലെ കേന്ദ്ര മന്ത്രിസഭായോഗം 2020 ഏപ്രിൽ മുതൽ രാജ്യത്ത് നടപ്പാക്കി വന്നിരുന്ന പി.എം.ജി.കെ.എ.വൈ പദ്ധതി നിറുത്തലാക്കുകയുണ്ടായി. പദ്ധതിപ്രകാരം സൗജന്യമായി വിതരണം ചെയ്തിരുന്ന അഞ്ചുകിലോ ഭക്ഷ്യധാന്യം രാജ്യത്തെ മുൻഗണനാ കാർഡുടമകൾക്ക് വലിയ ആശ്വാസമായിരുന്നു. പദ്ധതി നിറുത്തലാക്കിയതിലൂടെ കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നൽകിയിരുന്ന ഭക്ഷ്യധാന്യവിതരണം പകുതിയായി കുറഞ്ഞു. ഭക്ഷ്യധാന്യങ്ങളുടെ ഉത്പാദനത്തിൽ പിന്നാക്കം നിൽക്കുന്ന കേരളം പോലൊരു ഉപഭോക്തൃ സംസ്ഥാനത്തെ ഇൗ നടപടി വളരെ ദോഷകരമായി ബാധിച്ചിട്ടുണ്ട്.
മുൻഗണനാ കാർഡുടമകൾക്ക് മൂന്നുരൂപ നിരക്കിൽ നൽകിയിരുന്ന അരിയും രണ്ടുരൂപ നിരക്കിൽ നൽകിയിരുന്ന ഗോതമ്പും സൗജന്യമാക്കിയെങ്കിലും ഭക്ഷ്യധാന്യങ്ങളുടെ അളവിൽ വർദ്ധന വരുത്താത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
മുൻഗണനാ വിഭാഗത്തിനുള്ള അരിയും ഗോതമ്പും സൗജന്യമാക്കിയതിലൂടെ കേന്ദ്രസർക്കാരിനുള്ള അധിക ബാദ്ധ്യത ഏകദേശം 16,000 കോടിരൂപയാണ്. പദ്ധതി നിറുത്തലാക്കിയതിലൂടെ കേന്ദ്രസർക്കാരിന് ഏകദേശം 1.75 ലക്ഷം കോടിരൂപ ലാഭിക്കാൻ കഴിഞ്ഞു എന്നതാണ് വസ്തുത.
രാജ്യത്തെ മുൻഗണനാ കാർഡുടമകൾക്കുള്ള നോർമൽ റേഷൻ വിതരണത്തിന് 520 ലക്ഷം മെട്രിക് ടൺ ഭക്ഷ്യധാന്യങ്ങളും പദ്ധതി പ്രകാരമുള്ള ഭക്ഷ്യധാന്യ വിതരണത്തിന് 480 ലക്ഷം മെട്രിക് ടൺ ഭക്ഷ്യധാന്യങ്ങളുമാണ് കേന്ദ്രസർക്കാർ അനുവദിച്ചുവന്നിരുന്നത്. പദ്ധതി നിറുത്തലാക്കിയതിലൂടെ രാജ്യത്തെ മുൻഗണനാ കാർഡുടമകൾക്ക് കിട്ടിക്കൊണ്ടിരുന്ന 480 ലക്ഷം മെട്രിക് ടൺ ഭക്ഷ്യധാന്യങ്ങളുടെ വിതരണം നിലച്ചിരിക്കുകയാണ്. മുൻഗണനാ വിഭാഗത്തിനുള്ള നോർമൽ റേഷൻ വിഹിതത്തിൽ യാതൊരു വർദ്ധനയും വരുത്താതെ പി.എം.ജി.കെ.എ.വൈ പദ്ധതി നിറുത്തലാക്കിയത് രാജ്യത്ത് ഭക്ഷ്യദൗർലഭ്യത്തിന് കാരണമാകും. ഭക്ഷ്യധാന്യങ്ങളുടെ വിതരണം പെട്ടെന്ന് നിറുത്തലാക്കിയത് വിലക്കയറ്റത്തിനും കാരണമാകും എന്നതിൽ സംശയമില്ല.
2016 നവംബറിൽ സംസ്ഥാനത്ത് നടപ്പാക്കിയ ഭക്ഷ്യഭദ്രതാ നിയമം നിലവിൽ വരുന്നതിന് മുൻപ് പ്രതിവർഷം 16.25 ലക്ഷം മെട്രിക് ടൺ ഭക്ഷ്യധാന്യങ്ങൾ കേന്ദ്രത്തിൽനിന്നും ലഭിച്ചിരുന്നു. എന്നാൽ എൻ.എഫ്.എസ്.എ നിയമം സംസ്ഥാനത്ത് നടപ്പാക്കിയപ്പോൾ പ്രതിവർഷമുള്ള ഭക്ഷ്യധാന്യവിഹിതം 14.25 ലക്ഷം മെട്രിക് ടണ്ണായി വെട്ടിക്കുറയ്ക്കപ്പെട്ടു. ഇതിലൂടെ സംസ്ഥാനത്തിന് പ്രതിവർഷം അനുവദിക്കപ്പെടുന്ന ഭക്ഷ്യധാന്യങ്ങളുടെ അളവിൽ രണ്ടുലക്ഷം മെട്രിക് ടണ്ണിന്റെ കുറവുണ്ടായി.
എൻ.എഫ്.എസ്.എ നിയമം നടപ്പാക്കിയതിലൂടെ റേഷൻ വിതരണ സംവിധാനത്തിൽ നിന്നും പുറത്താക്കപ്പെട്ട സംസ്ഥാനത്തെ 57 ശതമാനം വരുന്ന ജനവിഭാഗത്തിന് നാമമാത്രമായെങ്കിലും അരിവിതരണം നടത്താൻ കഴിയുന്നത് കേന്ദ്രം അനുവദിച്ചുവരുന്ന ടൈഡ് ഒാവർ അരി വിഹിതത്തിൽ നിന്നുമാണ്. വിഹിതത്തിൽ വർദ്ധന വരുത്തണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രസർക്കാർ നാളിതുവരെ പരിഗണിച്ചിട്ടില്ല.
സംസ്ഥാനത്തിന് അനുവദിച്ചിട്ടുള്ള എൻ.എഫ്.എസ്.എ കാർഡുകളുടെ എണ്ണം തുലോം പരിമിതമാണ്. മറ്റു സംസ്ഥാനങ്ങളിൽ ജനസംഖ്യയുടെ 55-60 ശതമാനം പേർ മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ടപ്പോൾ കേരളത്തിന് ലഭ്യമായത് വെറും 43 ശതമാനം പേർ മാത്രമാണ്. സംസ്ഥാനത്തിന് അനുവദിച്ചിട്ടുള്ള മുൻഗണനാ കാർഡുകളുടെ എണ്ണം (1,54,80,040 പേർ) പരിമിതമായതിനാൽ, അർഹരായ നിരവധിപേരെ മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്താൻ കഴിയാത്ത സാഹചര്യമാണ്.
റേഷൻ കാർഡിനെ ആധാറുമായി ബന്ധിപ്പിക്കുന്ന പദ്ധതി പൂർത്തിയാക്കിയ ആദ്യ സംസ്ഥാനമാണ് കേരളം. 2011 ലെ സെൻസസ് പ്രകാരം സംസ്ഥാനത്തെ ജനസംഖ്യ 3,34,06,061 ആയിരുന്നു. എന്നാൽ നിലവിലെ റേഷൻ കാർഡ് ആധാർ സീഡിംഗ് കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 3,49,29,589 റേഷൻ ഗുണഭോക്താക്കളുണ്ട്. 2011ന് ശേഷമുള്ള ജനസംഖ്യാ വർദ്ധനവിന് ആനുപാതികമായി സംസ്ഥാനത്തിനുള്ള മുൻഗണനാ കാർഡുകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. നിലവിലെ സാഹചര്യത്തിൽ കുറഞ്ഞത് ഏഴുലക്ഷം മുൻഗണനാ കാർഡെങ്കിലും സംസ്ഥാനത്തിന് കൂടുതലായി അനുവദിക്കേണ്ടതുണ്ട്. മുൻഗണനാ കാർഡുകളുടെ എണ്ണം കാലാനുസൃതമായും സമയബന്ധിതമായും പുനർനിശ്ചയിക്കാൻ കേന്ദ്രസർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കേണ്ടതുണ്ട്.
സംസ്ഥാനത്തിന് കേന്ദ്രസർക്കാർ നിലവിൽ അനുവദിച്ചുവരുന്ന ടൈഡ് ഒാവർ വിഹിതം നന്നേ പരിമിതമാണ്. ടൈഡ് ഒാവർ വിഹിതമായി നിലവിൽ അനുവദിച്ചുവരുന്ന 3.99 ലക്ഷം മെട്രിക് ടൺ അരി സംസ്ഥാനത്തെ ജനസംഖ്യയുടെ 57 ശതമാനം വരുന്ന മുൻഗണനേതര വിഭാഗത്തിന് നൽകാൻ പര്യാപ്തമല്ല.
സുഗന്ധവ്യഞ്ജനങ്ങളുടേയും മറ്റു നാണ്യവിളകളുടേയും ഉത്പാദനത്തിന് അനുകൂലമായ കാലാവസ്ഥയാണ് സംസ്ഥാനത്തുള്ളത്. ഇത്തരം ഉത്പന്നങ്ങളുടെ കയറ്റുമതിയിലൂടെ കേന്ദ്രസർക്കാരിന് വലിയ തോതിൽ വിദേശനാണ്യം നേടിക്കൊടുക്കാൻ സംസ്ഥാനത്തിന് കഴിയുന്നു. പ്രസ്തുത സാഹചര്യം പരിഗണിച്ച് ഭക്ഷ്യധാന്യങ്ങളുടെ വിതരണത്തിൽ സംസ്ഥാനത്തിന് പ്രത്യേക പരിഗണന നൽകേണ്ടതുണ്ട്. കേരളത്തിന് അനുവദിച്ചുവരുന്ന അരിയുടെ ടൈഡ് ഒാവർ വിഹിതത്തിൽ വർദ്ധന വരുത്തേണ്ടതുണ്ട്. പി.എം.ജി.കെ.എ.വൈ പദ്ധതി നിറുത്തലാക്കിയ സാഹചര്യത്തിൽ രാജ്യത്തിന് മാതൃകയായി പ്രവർത്തിക്കുന്ന സംസ്ഥാനത്തെ പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്താൻ രാഷ്ട്രീയഭേദമന്യേ കേരളജനത ഒറ്റക്കെട്ടായി നിലകൊള്ളേണ്ട സമയമാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |