'ഇതൊക്കെ സ്ത്രീ വിരുദ്ധത'; 'കറുപ്പ്' ടീം തൃഷയെ മാറ്റി നിർത്തിയതിനെ വിമർശിച്ച ആരാധികയെ പിന്തുണച്ച് നവരസ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ

Sunday 03 May 2026 12:32 PM IST

ചെന്നൈ: 2002ൽ പുറത്തിറങ്ങിയ 'മൗനം പേസിയതേ', 2004ലെ 'ആയുധ എഴുത്ത്', 2005ലെ 'ആറ്' എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം സൂര്യയും തൃഷയും വർഷങ്ങൾക്ക് ശേഷം വെള്ളിത്തിരയിൽ ഒന്നിക്കുന്ന സിനിമയാണ് ആർ.ജെ. ബാലാജിയുടെ 'കറുപ്പ്'. പ്രീതി എന്ന അഭിഭാഷകയുടെ വേഷത്തിലാണ് തൃഷ ചിത്രത്തിലെത്തുന്നത്. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി ചെന്നൈയിൽ നടന്ന ഓഡിയോ ലോഞ്ച് ചടങ്ങിൽ തൃഷ പങ്കെടുത്തിരുന്നില്ല. ഇതിന് പിന്നാലെ താരം വിമർശനങ്ങൾ നേരിട്ടിരുന്നു.

ഓഡിയോ ലോഞ്ചിലെ തൃഷയുടെ അസാന്നിദ്ധ്യം ചർച്ചയായതിന് പിന്നാലെ തന്റെ ക്യാരക്റ്റർ ടീസർ പങ്കുവച്ചുകൊണ്ട് തൃഷ രംഗത്തെത്തിയിരുന്നു. തന്റെ സിനിമയുടെ ടീം തന്നെ അവഗണിക്കുകയാണെന്ന സൂചനയും ഇതിൽ തൃഷ നൽകിയിട്ടുണ്ടായിരുന്നു. താൻ ഈ സിനിമയിൽ ഉണ്ടെന്ന കാര്യം അവർ ഇപ്പോൾ ഓർമ്മിച്ചതിൽ സന്തോഷമുണ്ടെന്നും താരം കുറിച്ചിരുന്നു.

മുൻപ് 'പൊന്നിയിൻ സെൽവൻ', 'ലിയോ', 'തഗ് ലൈഫ്' തുടങ്ങിയ സിനിമകളുടെ പ്രൊമോഷനുകളിൽ തൃഷ സജീവമായിരുന്ന കാര്യവും ആരാധകർ ഈ സാഹചര്യത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. അതേസമയം തൃഷയെ അവഗണിക്കുന്നതിനെതിരെ നവരസയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അദിതി രവീന്ദ്രനാഥ് പിന്തുണച്ചതാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഒരു ആരാധികയുടെ പോസ്റ്റ് റീ പോസ്റ്റ് ചെയ്തുകൊണ്ടാണ് അദിതി തൃഷയെ പിന്തുണച്ചത്.

'എത്രത്തോളം സ്ത്രീവിരുദ്ധമായ നിലപാടാണ് ആ ടീം സ്വീകരിക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ട് മറ്റ് എന്ത് പ്രശ്നങ്ങളുണ്ടായാലും, പുരുഷതാരങ്ങളെ അവരുടെ സിനിമകളിൽ നിന്ന് ആരെങ്കിലും ഇങ്ങനെ മാറ്റിനിർത്തുമോ? തൃഷയെപ്പോലെ സീനിയറായ ഒരു നടിയെപ്പോലും അർഹമായ ബഹുമാനത്തോടെ കാണാത്തത് വലിയ നാണക്കേടാണ്. മനഃപൂർവം പരിപാടികളിൽ നിന്ന് ഒഴിവാക്കിയതാണെങ്കിൽ അത് അംഗീകരിക്കാനാവില്ല.'ആരാധികയുടെ വാക്കുകൾ ശരിവച്ചുകൊണ്ട് 'കൃത്യം' എന്നാണ് അദിതി രവീന്ദ്രനാഥ് പറഞ്ഞത്.