വരന്മാർ എത്തിയിട്ടും വിവാഹിതരാകാനുള്ള പെൺകുട്ടികളില്ല; സമൂഹവിവാഹത്തിന്റെ മറവിൽ പറ്റിക്കപ്പെട്ടത് 42 കുടുംബങ്ങൾ
ഭോപ്പാൽ: വ്യാജ സമൂഹവിവാഹത്തിന്റെ മറവിൽ 42 കുടുംബങ്ങൾ വഞ്ചിക്കപ്പെട്ടതായി പരാതി. ഭോപ്പാലിലെ ദേവദാസ് നഗരത്തിലെ വലിയ ഹാളിൽവച്ച് വിവാഹം നടക്കുമെന്നാണ് കുടുംബങ്ങളെ വിശ്വസിപ്പിച്ചിരുന്നത്. വരന്മാരും അവരുടെ കുടുംബാംഗങ്ങളും ഇവിടേക്ക് എത്തിയെങ്കിലും വിവാഹിതരാകാനുള്ള പെൺകുട്ടികളോ അവരുടെ കുടുംബങ്ങളോ എത്തിയില്ല. വിവാഹമണ്ഡപത്തിൽ ആവശ്യമായ ഒരുക്കങ്ങളും ഉണ്ടായിരുന്നില്ല. മണിക്കൂറുകളോളം വിവാഹവേഷത്തിൽ ഹാളിൽ കാത്തിരുന്നെങ്കിലും ഫലമുണ്ടായില്ല. ഇതോടെയാണ് തങ്ങൾ വഞ്ചിക്കപ്പെട്ടതായി യുവാക്കൾക്കും ബന്ധുക്കൾക്കും മനസിലായത്.
പാവപ്പെട്ട കുടുംബങ്ങളിലെ യുവാക്കളെയാണ് പ്രതികൾ ലക്ഷ്യമിട്ടത്. പെൺകുട്ടികളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിന്നും ഡൗൺലോഡ് ചെയ്‌ത് കുടുംബങ്ങൾക്ക് അയച്ചശേഷം ഇൻഡോറിലെ അനാഥാലയത്തിൽ കഴിയുന്നവരാണ് അവരെന്ന് വിശ്വസിപ്പിച്ചാണ് വിവാഹം ഉറപ്പിച്ചത്. വരന്മാരുടെ കുടുംബങ്ങളിൽ നിന്നും 12000 രൂപ മുതൽ 25000 രൂപവരെ തട്ടിപ്പുകാർ കൈക്കലാക്കിയതായാണ് പരാതി. ഏകദേശം പത്ത് ലക്ഷം രൂപയ്‌ക്ക് മുകളിൽ പ്രതികൾ തട്ടിയെടുത്തതായാണ് പൊലീസിന് ലഭിക്കുന്ന വിവരം.
പൊലീസ് നടത്തിയ അന്വേഷണത്തിൽ സോഷ്യൽ മീഡിയയിൽ നിന്ന് ഡൗൺലോഡ് ചെയ്‌ത മോഡലുകളുടെയും മറ്റും ചിത്രങ്ങളാണ് പ്രതികൾ തട്ടിപ്പിന് ഉപയോഗിച്ചതെന്ന് കണ്ടെത്തി. സംഭവത്തിൽ മുകേഷ് ബൈരാഗി, സുനിത ബൈരാഗി, ദിനേഷ് ദാസ് ബൈരാഗി, നരസിംഹ് ദാസ് ബൈരാഗി എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തു. മുകേഷിനെയും സുനിതയെയും അറസ്റ്റ് ചെയ്‌തു. മറ്റ് പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി. പണം തട്ടിയെടുത്തിന് പുറമെ വരന്മാർക്കും കുടുംബത്തിനും ഉണ്ടാക്കിയ മാനനഷ്‌ടത്തിനും കേസെടുത്തിട്ടിട്ടുണ്ട്.