'ഗർഭിണിയാണെന്ന് അറിഞ്ഞതോടെ മോഡലിംഗ് ജീവിതം അവസാനിക്കുമോയെന്ന് ട്വിഷ ഭയപ്പെട്ടു, വീട്ടമ്മയാകാൻ കഴിയില്ലെന്ന് പറഞ്ഞു'
ഭോപ്പാൽ: അന്തരിച്ച മോഡലും നടിയുമായ ട്വിഷ ശർമയുടെ ഭർത്താവ് സമർത് സിംഗിന്റെ മൊഴി പുറത്ത്. ട്വിഷയുടെ മരണത്തിന് പിന്നാലെ പത്ത് ദിവസം ഒളിവിലായിരുന്ന സമർത് ജബൽപൂരിൽ നിന്നാണ് അറസ്റ്റിലായത്. നിലവിൽ ഏഴ് ദിവസമായി ഇയാൾ റിമാൻഡിലാണ്.
ഏപ്രിൽ 17ന് ട്വിഷ ഗർഭിണിയാണെന്ന് അറിഞ്ഞതോടെ അവളുടെ പെരുമാറ്റത്തിൽ മാറ്റങ്ങൾ വന്നുതുടങ്ങി. മോഡലിംഗ് രംഗത്തെ ജീവിതത്തിൽ ഇത് ബുദ്ധിമുട്ടാകുമെന്ന് പറഞ്ഞ ട്വിഷ പലപ്പോഴും കുടുംബജീവിതത്തെക്കുറിച്ചുള്ള ഉത്തരവാദിത്തങ്ങളിൽ അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്‌തു. ഒരു വീട്ടമ്മയായി ജീവിക്കാൻ കഴിയുന്നില്ലെന്നും അങ്ങനെ ജീവിക്കാൻ ബുദ്ധിമുട്ടാണെന്നും ട്വിഷ പലപ്പോഴും പറയാറുണ്ട്. ഇത് പിന്നീട് പല തർക്കങ്ങൾക്കും കാരണമായി.
ഒരിക്കൽ ബംഗളൂരുവിലേക്ക് പോകാൻ ഇരുവരും പദ്ധതിയിട്ടിരുന്നുവെങ്കിലും ട്വിഷ അതിൽ നിന്നും പിന്മാറി. രാജസ്ഥാനിലെ അജ്‌മീറിലുള്ല തന്റെ സഹോദരനെ കാണണമെന്ന് അവൾ പറഞ്ഞു. ട്വിഷ അജ്‌മീറിലേക്ക് പോയപ്പോൾ ഞാൻ ഒറ്റയ്‌ക്കാണ് ബംഗളൂരുവിലേക്ക് പോയത്. ഒരു ദിവസമേ അവൾ അജ്‌മീറിൽ നിന്നുള്ളു. ശേഷം തന്നെ അറിയിക്കാതെ ഡൽഹിയിലേക്ക് പോയി. ഇതും വഴക്കിൽ കലാശിച്ചുവെന്നും സമർത്തിന്റെ മൊഴിയിലുണ്ട്. ഗർഭഛിദ്രം നടന്നതോടെ അവൾ മാനസികമായി കൂടുതൽ അസ്വസ്ഥയായിരുന്നുവെന്നും സമർത് പറഞ്ഞു. കാരണം പോലും പറയാതെ ട്വിഷ തന്റെ പക്കൽ നിന്നും ഏഴ് ലക്ഷം രൂപ വാങ്ങിയതായും ഇയാൾ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.
ട്വിഷ മരിച്ച ദിവസം മറ്റ് പ്രശ്‌നങ്ങളൊന്നും വീട്ടിൽ ഉണ്ടായിട്ടില്ല. എന്നത്തെയും പോലെ ഒരുമിച്ച് അത്താഴം കഴിച്ചു. ശേഷം റസിഡൻഷ്യൽ ഏരിയയിലുള്ള പാർക്കിൽ നടക്കാൻ പോയി. തിരികെ വീട്ടിലെത്തി ടെലിവിഷൻ കണ്ടു. പിന്നീട് വീട്ടിലേക്ക് വിളിക്കാനെന്ന് പറഞ്ഞ് അവൾ താഴേക്ക് പോയപ്പോൾ താൻ ഉറങ്ങാൻ കിടന്നുവെന്നും സമർത് പറഞ്ഞു. രാത്രി ട്വിഷയുടെ അമ്മയുടെ ഫോൺ കോൾ വന്നപ്പോഴാണ് ഉണർന്നത്. വിളിച്ചിട്ട് ട്വിഷ ഫോണെടുത്തില്ലെന്നാണ് അവർ പറഞ്ഞത്. തുടർന്ന് നോക്കിയപ്പോൾ ട്വിഷ ടെറസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നും സമർത് പൊലീസിനോട് പറഞ്ഞു.
നിലവിൽ ഭോപ്പാൽ പൊലീസിൽ നിന്ന് അന്വേഷണം സിബിഐ ഏറ്റെടുത്തിട്ടുണ്ട്. മേയ് 12നാണ് 33കാരിയായ ട്വിഷ ശർമയെ ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഭർതൃവീട്ടിൽ ട്വിഷ നിരന്തരം പീഡനം അനുഭവിച്ചതായും കൊലപാതകമാണോ എന്ന് സംശയമുണ്ടെന്നും കാട്ടി അവരുടെ ബന്ധുക്കൾ പരാതി നൽകി. എന്നാൽ, ട്വിഷയുടെ പെരുമാറ്റത്തിൽ മാറ്റങ്ങൾ കാണുന്നുണ്ടായിരുന്നുവെന്നും മരണത്തിൽ തങ്ങൾക്ക് പങ്കില്ലെന്നുമാണ് സമർത്തും മാതാവും മുൻ ജില്ലാ ജഡ്‌ജിയുമായ ഗിരിബാല സിംഗും പറയുന്നത്.