ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പ്: 1.19 കോടി കവർന്ന പ്രതി പാലക്കാട്ടുനിന്ന് പിടിയിൽ

Saturday 23 May 2026 12:30 AM IST

തിരുവനന്തപുരം: ഓൺലൈൻ ഷെയർ ട്രേഡിംഗിലൂടെ അമിത ലാഭം വാഗ്ദാനം ചെയ്ത്,കടകംപള്ളി സ്വദേശിയിൽ നിന്ന് ഒരു കോടിയിലധികം രൂപ തട്ടിയെടുത്ത കേസിലെ മുഖ്യസൂത്രധാരൻ പിടിയിൽ.പാലക്കാട് കണ്ണാടി സ്വദേശി രമേശിനെയാണ് (47) തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്.

യുവാവിൽ നിന്ന് ഘട്ടംഘട്ടമായി 1,19,83,304 രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.യു.കെ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഇൻവെസ്റ്റ്‌മെന്റ് കമ്പനിയാണെന്ന വ്യാജേന സോഷ്യൽ മീഡിയ വഴിയാണ് തട്ടിപ്പുകാർ കടകംപള്ളി സ്വദേശിയുമായി സൗഹൃദം സ്ഥാപിച്ചത്.തുടർന്ന് ഓൺലൈൻ ട്രേഡിംഗിൽ നിക്ഷേപിച്ചാൽ ഇരട്ടിയിലധികം ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ചു. വിശ്വാസം വർദ്ധിപ്പിക്കാനായി യഥാർത്ഥ സ്റ്റോക്ക് മാർക്കറ്റ് ട്രേഡിംഗിന് സമാനമായ മൊബൈൽ ആപ്ലിക്കേഷനുകളും വാട്സാപ്പ് ഗ്രൂപ്പുകളും ഇവർ ഉപയോഗിച്ചിരുന്നു. ഇതിൽ വഞ്ചിതനായ കടകംപള്ളി സ്വദേശി തട്ടിപ്പുകാർ നിർദ്ദേശിച്ച ബാങ്ക് അക്കൗണ്ടുകളിലേക്ക് ഓൺലൈൻ വഴി പണം കൈമാറുകയായിരുന്നു. തുടർന്ന് ലാഭവിഹിതമോ നിക്ഷേപിച്ച തുകയോ തിരികെ ലഭിക്കാതെ വന്നതോടെയാണ് പരാതി നൽകിയത്.

സൈബർ കുറ്റകൃത്യങ്ങൾ വ്യാപകമാകുന്നതിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ കെ.കാർത്തിക്കിന്റെ നിർദ്ദേശപ്രകാരം,പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് കേസന്വേഷണം ആരംഭിച്ചു. ബാങ്ക് ഇടപാടുകളുടെ രേഖകളും മൊബൈൽ ടവർ ലൊക്കേഷനുകളും കേന്ദ്രീകരിച്ച് നടത്തിയ അത്യാധുനിക സൈബർ അന്വേഷണത്തിലൂടെയാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. തുടർന്ന് തട്ടിപ്പിനായി ഉപയോഗിച്ച നിരവധി മൊബൈൽ ഫോണുകൾ, ഇലക്ട്രോണിക് ഗാഡ്‌ജെറ്റുകൾ,വ്യാജ രേഖകൾ എന്നിവ പൊലീസ് പിടിച്ചെടുത്തു.

ഡി.സി.പി തപോഷ് ബസുമതാരിയുടെ മേൽനോട്ടത്തിൽ സൈബർ ക്രൈം എ.സി.പി ഷാജി.എം.കെ,ഇൻസ്‌പെക്ടർ ഷെറി.എ.കെ,സിവിൽ പൊലീസ് ഓഫീസർമാരായ വിപിൻ,അഖിൽ.എസ്.രവീന്ദ്രൻ,നസീം എന്നിവരാണ് കേസന്വേഷിച്ചത്.