വീട്ടിൽ സൂക്ഷിച്ചിരുന്ന പത്ത് പവൻ മോഷണം പോയി
അമ്പലപ്പുഴ: വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന പത്ത് പവന്റെ ആഭരണങ്ങൾ മോഷണം പോയി. തോട്ടപ്പള്ളി ആനന്ദേശ്വരം പരിപ്പുകാരൻ പുരയിടത്തിൽ ശശിധരന്റെ വീട്ടിൽ നിന്നാണ് സ്വർണാഭരണങ്ങൾ കാണാതായത്. ശശിധരന്റെ ഭാര്യ സന്ധ്യ, മകൾ അയന എന്നിവരുടെ രണ്ട് താലിമാലകൾ, മോതിരം, വള, ഒരു ജോഡി പാദസരം, ഏലസ് തുടങ്ങിയവയാണ് നഷ്ടപ്പെട്ടത്. ഞായറാഴ്ചയാണ് ഇവ നഷ്ടപ്പെട്ട വിവരം വീട്ടുകാർ അറിയുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച അലമാരയിൽ ടിന്നിനുള്ളിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളിൽ നിന്ന് ഒരു മോതിരമെടുത്ത് സമീപത്തെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പണയം വച്ചിരുന്നു. ഈ സമയം മറ്റൊരു ടിന്നിൽ മറ്റ് സ്വർണാഭരണങ്ങളുണ്ടായിരുന്നുവെന്നു സന്ധ്യ പറഞ്ഞു. രോഗിയായ സന്ധ്യ കിടക്കുന്ന മുറിയിലെ അലമാരയിലാണ് സ്വർണാഭരണങ്ങൾ സൂക്ഷിച്ചിരുന്നത്. ബുധനാഴ്ച മകൾ അയന സന്ധ്യയെ കുളിപ്പിക്കാനായി ബാത്ത് റൂമിലേക്ക് കൊണ്ടു പോയിരുന്നു. ഈ സമയം മുൻ വാതിൽ തുറന്നു കിടക്കുകയായിരുന്നു. അപ്പോൾ വീട്ടിലേക്ക് ഒരു ബന്ധു എത്തിയിരുന്നു. കുളി കഴിഞ്ഞെത്തിയപ്പോൾ ബന്ധുവുമായി സംസാരിച്ചു. അൽപ്പം കഴിഞ്ഞ് ബന്ധു തിരികെപ്പോകുകയും ചെയ്തു. രോഗിയായ തന്നെ കാണാൻ പലരും വരാറുണ്ടെങ്കിലും അവരാരും താൻ കിടക്കുന്ന മുറിയിലേക്ക് കടക്കാറില്ലെന്നും സന്ധ്യ പറഞ്ഞു. ഇതിന് ശേഷം താലിയെടുക്കാനായി അയന അലമാര തുറന്നപ്പോഴാണ് മോഷണവിവരമറിയുന്നത്. അമ്പലപ്പുഴ പൊലീസെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.