വയോധികയുടെ മൃതദേഹം കായലിൽ, കൈകാലുകൾ ബന്ധിച്ച നിലയിൽ, സ്വർണാഭരണങ്ങൾ കവർന്നു

Wednesday 27 May 2026 2:14 AM IST

കായംകുളം: വയോധികയെ കൊലപ്പെടുത്തി സ്വർണാഭരണങ്ങൾ കവർന്ന ശേഷം മൃതദേഹം കൈകാലുകൾ ബന്ധിച്ച് കായലിൽ കല്ല് കെട്ടിത്താഴ്ത്തിയ നിലയിൽ കണ്ടെത്തി. മുതുകുളം തെക്ക് സാധുപുരത്ത് തെക്കതിൽ പരേതനായ ഭാസ്കരന്റെ ഭാര്യ തങ്കമ്മയുടെ (80) മൃതദേഹമാണ് കായംകുളം കായലിൽ മല്ലിക്കാട്ട് കടവിന് സമീപം ഇന്നലെ പുലർച്ചെ മത്സ്യത്തൊഴിലാളികൾ കണ്ടെത്തിയത്. ഇവർ ധരിച്ചിരുന്ന എട്ട് പവനോളം വരുന്ന സ്വർണാഭരണങ്ങളും കണാതായി.

കനകക്കുന്ന് ജട്ടിക്ക് സമീപം ഒറ്റയ്ക്ക് താമസിക്കുന്ന തങ്കമ്മയെ തിങ്കളാഴ്ച രാവിലെ മുതലാണ് കണാതായത്. തുടർന്ന് അയൽവാസികൾ മകളെ വിവരം അറിയിച്ചതിന് പിന്നാലെ കനകക്കുന്ന് പൊലീസിൽ പരാതി നൽകി. വീടിന്റെ കതക് തുറന്ന് കിടക്കുന്ന നിലയിലായിരുന്നു. പിടിവലിയുടെ ലക്ഷണമില്ല. ധരിച്ചിരുന്ന സ്വർണമാലയും മോതിരവും രാത്രിയിൽ ഊരിവയ്ക്കുന്ന പതിവുള്ളതിനാൽ ഇത് വീട്ടിൽ നിന്നും മകൾ കണ്ടെത്തി. എന്നാൽ, ധരിച്ചിരുന്ന എട്ട് പവനോളം തൂക്കമുള്ള നാല് സ്വർണ വളകളാണ് കാണാതായത്. മൃതദേഹത്തിൽ നിന്ന് കമ്മലും കണ്ടെത്തി.

നഗ്നമായ നിലയിൽ മൃതദേഹത്തിൽ ഉടുത്തിരുന്ന കൈലി ഉപയോഗിച്ചാണ് കാലുകൾ കെട്ടിയത്. കൈകൾ ബഡ്ഷീറ്റ് ഉപയോഗിച്ച് ബന്ധിച്ചിരുന്നു. ലൈംഗിക അതിക്രമം നടന്നിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. ജില്ലാ പൊലീസ് മേധാവി എം.പി മോഹനചന്ദ്രൻ,തൃക്കുന്നപ്പുഴ സി.ഐ ലാൽ സി.ബേബി എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് തയ്യാറാക്കി മൃതദേഹം പോസ്റ്റ് മോർട്ടത്തിന് അയച്ചു. ഫോറൻസിക് വിദഗ്ദരും തെളിവുകൾ ശേഖരിച്ചു. സ്വർണം കവർച്ച ചെയ്യാൻ നടത്തിയ അസൂത്രിത കൊലപാതകമാണന്നാണ് പ്രഥമിക വിവരം. അതേസമയം,തലയ്ക്ക് പിന്നിലേറ്റ അടിയാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ സൂചന. മക്കൾ: സത്യദാസ്, ഷൈമോൾ.