എൻജിനീയറിംഗ് കോളേജിൽ അതിക്രമംകാട്ടി മദ്യപസംഘം: ഇടിവള കൊണ്ടുള്ള മർദ്ദനമേറ്റ് വിദ്യാർത്ഥിയുടെ കാഴ്ച നഷ്ടപ്പെട്ടു
വെഞ്ഞാറമൂട്: തലസ്ഥാനത്ത് വെഞ്ഞാറമൂട് എം എ എൻജിനീയറിംഗ് കോളേജിൽ മദ്യപസംഘത്തിന്റെ ആക്രമണത്തിൽ ഒരു വിദ്യാർത്ഥിയുടെ കാഴ്ച നഷ്ടമായി. ചേങ്കോട്ടുകോണം സ്വദേശി അൽ അമീനാണ് ഇടിവളകൊണ്ടുള്ള ആക്രമണത്തിൽ ഇടതുകണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടത്. മറ്റ് നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ചയാണ് ആക്രമണം നടന്നത്. ഇതിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നെങ്കിലും പ്രതികളെ പിടികൂടാൻ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ലെന്ന് ആരോപണമുണ്ട്.
കോളേജ് ഡേ ദിനാഘോഷത്തിനിടെയാണ് പുറത്തുനിന്നുള്ള ഇരുപതിലധികം പേർ ആഡിറ്റോറിയത്തിലേക്ക് പ്രവേശിച്ച് യാതൊരു പ്രകോപനവും ഇല്ലാതെ മർദനം അഴിച്ചുവിട്ടത്. കസേരകളും ഇടിവളകളും കൊണ്ട് കണ്ണിൽ കണ്ടെവരെയൊക്കെ ആക്രമിക്കുകയായിരുന്നു. പിടിച്ചുമാറ്റാൻ എത്തിയപ്പോഴാണ് അൽ അമീന് മർദ്ദനമേറ്റത്. കൂർത്ത മുനകൾ പിടിപ്പിച്ച ഇടിവളകൊണ്ട് കണ്ണിൽ പലതവണ ഇടിക്കുകയായിരുന്നു.
കോളേജിലെ തന്നെ ചില വിദ്യാർത്ഥികളാണ് അക്രമികളെ കാമ്പസിലേക്ക് കൊണ്ടുവന്നതെന്നും ആരോപണമുണ്ട്. അക്രമികളിൽ ചിലർ ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. പുറത്തുനിന്നുള്ളവർ കാമ്പസിനുളളിൽ കടക്കാതിരിക്കാനുള്ള ഒരു നടപടിയും കോളേജ് അധികൃതർ സ്വീകരിക്കുന്നില്ലെന്നും വിദ്യാർത്ഥികൾക്ക് ആക്ഷേപമുണ്ട്. ആക്രമണത്തിൽ നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റെങ്കിലും അവരെ യഥാസമയം ആശുപത്രിയിൽ എത്തിക്കാനുള്ള നടപടികൾ പോലും കോളേജിന്റെ ഭാഗത്തുനിന്നുണ്ടായില്ലെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു.
ശിവജിത്, നിതിൻ, കാശിനാഥ് എന്നിവർക്കും കണ്ടാലറിയാവുന്ന നാലുപേർക്കെതിരെയുമാണ് വെഞ്ഞാറമൂട് പൊലീസ് കേസെടുത്തിരിക്കുന്നത്. എന്നാൽ സംഭവം നടന്ന് ആഴ്ച ഒന്നായിട്ടും ഇവരെ പിടികൂടാനുള്ള ഒരു നടപടിയും പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.