'ഇപ്പോഴത്തെ  അവസ്ഥവച്ച്  ആർക്കും അമ്മയിൽ തുടരാൻ ആഗ്രഹമില്ല, ഭരണസമിതിയെ  പിരിച്ചുവിടുക'

Tuesday 26 May 2026 3:52 PM IST

തിരുവനന്തപുരം: താരസംഘടനയായ അമ്മയല്ല ഒരാളുടെ തലയെഴുത്ത് തീരുമാനിക്കുന്നതെന്ന് നടി മല്ലിക സുകുമാരൻ. ഇപ്പോഴത്തെ അവസ്ഥവച്ച് ആർക്കും അമ്മയിൽ തുടരാൻ ആഗ്രഹമില്ലെന്നും മല്ലിക ഒരു മാദ്ധ്യമത്തോട് പറഞ്ഞു. ഭരണസമിതിയെ പിരിച്ചുവിടുക, അല്ലെങ്കിൽ എക്സിക്യുട്ടീവ് മെമ്പേഴ്സിനെ മാറ്റണമെന്നും വീണ്ടും തിരഞ്ഞെടുപ്പ് നടത്തുന്നതാണ് നല്ലതെന്നും അവ‌ർ കൂട്ടിച്ചേർത്തു.

'ഇപ്പോഴും അമ്മ എന്ന സംഘടനയെ പുറത്തുനിന്ന് നിയന്ത്രിക്കുന്നവരുണ്ട്. അത് ആരാണെന്ന് ഞാൻ ഇപ്പോൾ പറയുന്നില്ല. അമ്മയിൽ നിന്ന് പണം പല വഴിയും പോകുന്നുണ്ട്. ജിഹാദി എന്ന് ടിനി വിളിച്ചിട്ടുണ്ടെങ്കിൽ നീന കുറുപ്പ് അതിന് തെളിവ് നൽകണം. ഇക്കാര്യത്തിൽ അൻസിബ വളരെ വ്യക്തമായി അന്വേഷണം നടത്തണമെന്ന് ഞാൻ പറയും. എങ്കിലെ അൻസിബയ്ക്ക് കാര്യങ്ങൾ മനസിലാക്കൂ. ഇത് താര സംഘടനയല്ല. ഇത്തരം കാര്യങ്ങൾ കേൾക്കുമ്പോൾ ജനങ്ങൾക്ക് എന്ത് തോന്നും.

ശ്വേതയെ കണ്ടപ്പോൾ ഞാൻ ചോദിച്ചു. കണക്ക് നോക്കുന്നില്ലെയെന്ന്, അപ്പോൾ പറഞ്ഞത് കുക്കുവും ഉണ്ണി ശിവപാലുമാണ് ചെക്കിൽ ഒപ്പിടുന്നതെന്നാണ്. ഞാൻ പറഞ്ഞു അത് മാറ്റണമെന്ന്. തെറ്റ് ചെയ്ത എല്ലാവരെയും മാറ്റി നിർത്തണമായിരുന്നു. ഉണ്ണി ശിവപാലിനെ മാറ്റി നിർത്തിയപ്പോൾ കുക്കു പരമേശ്വരനെയും മാറ്റിനിർത്തണമായിരുന്നു അവിടെയാണ് തെറ്റ് പറ്റിയത്. അമ്മ പണ്ട് ഒരുപാട് നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ട്. എന്നാൽ ഇപ്പോൾ അമ്മയിൽ നിന്ന് പണം എടുത്ത് ഉപയോഗമില്ലാത്ത പല കാര്യങ്ങളും ചെയ്യുന്നുണ്ട്'- മല്ലിക പറഞ്ഞു.