സത്യപ്രതിജ്ഞാച്ചടങ്ങിന്റെ ആഹ്ളാദപ്രകടനത്തിനിടെ അപകടം; കുട്ടിയുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ്

Tuesday 19 May 2026 8:23 AM IST

കണ്ണൂർ: പുന്നക്കപ്പാറയിൽ പടക്കം പൊട്ടിത്തെറിച്ച് അഴീക്കോട് വെസ്റ്റ് യു.പി സ്‌കൂൾ നാലാം ക്ലാസ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ്. കുട്ടി മരിച്ചത് പടക്കം പൊട്ടിത്തെറിച്ചുതന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു. കുട്ടിയുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. തുടർന്ന് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. മരണത്തിൽ ചിലർ സംശയമുന്നയിച്ചിരുന്നു. പുന്നക്കപ്പാറ ഉജ്‌റ മസ്ജിദിന് സമീപത്തെ പാറപ്പുറത്ത് കുഞ്ഞിക്കിഴക്കിൽ ഹൗസിലെ പി.കെ. അമാൻ (9) ആണ് മരിച്ചത്.

ഇന്നലെ പകൽ 11.50ഓടെ പുന്നക്കപ്പാറ നിക്‌സ് ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബിന് മുൻവശത്തെ ഗ്രൗണ്ടിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. യു.ഡി.എഫ് സർക്കാർ അധികാരമേറ്റതിന്റെ ഭാഗമായി സമീപത്തെ കോൺഗ്രസ് ഓഫീസിൽ പടക്കം പൊട്ടിച്ച് ആഘോഷിച്ചിരുന്നു. ഇതിൽ ബാക്കി വന്ന പടക്കങ്ങൾ കുറ്റിയിൽ നിറച്ച ശേഷം തീ കൊളുത്തുകയായിരുന്നു.

വലിയ പൊട്ടിത്തെറി ശബ്ദംകേട്ട് ഓടിയെത്തിയ റിട്ട. ഫയർഫോഴ്‌സ് ഉദ്യോഗസ്ഥൻ മുസ്തഫയാണ് ഗ്രൗണ്ടിലെ വെള്ളക്കെട്ടിൽ രക്തത്തിൽ കുളിച്ച നിലയിൽ അമാനെ കണ്ടത്. അതുവഴി വന്ന മത്സ്യത്തൊഴിലാളി പി.വി. പ്രശാന്ത് അമാനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

മത്സ്യത്തൊഴിലാളി ഉബൈദിന്റെയും കെ.കെ. റംസീനയുടെയും മകനാണ് അമാൻ. മറ്റൊരു സഹോദരൻ: അഫാൻ. അപകടത്തിൽ പരിക്കേറ്റ മൂന്ന് പേരിൽ ഗുരുതരമായി പരിക്കേറ്റ സൽമാനുൽ ഫാരിസിനെ (12) കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രകിയയ്ക്ക് വിധേയനാക്കി. നിസാര പരിക്കേറ്റ അമാന്റെ സഹോദരൻ അൻഫാൽ (12), ബദാവി (7) എന്നിവർ ആശുപത്രിയിൽ ചികിത്സ തേടി.