'വി ഡി സതീശന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കില്ല, ഖേദമുണ്ട്'; കാരണം വ്യക്തമാക്കി ശശി തരൂർ
തിരുവനന്തപുരം: വി ഡി സതീശൻ സർക്കാരിന്റെ സത്യപ്രതിജ്ഞാച്ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കില്ലെന്നറിയിച്ച് തിരുവനന്തപുരം എം പി ശശി തരൂർ. മസാച്യുസെറ്റ്സിലെ ടഫ്റ്റ്സ് സർവകലാശാലയിലെ ബിരുദദാനച്ചടങ്ങിൽ അതിഥിയായി പങ്കെടുക്കുന്നതിനായി യുഎസിലെ ബോസ്റ്റണിൽ ആയിരിക്കുമെന്നാണ് തരൂർ സമൂഹമാദ്ധ്യമക്കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്.
'കോൺഗ്രസിലെ എന്റെ സഹപ്രവർത്തകനും കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയുമായ വി ഡി സതീശന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ കഴിയാത്തതിൽ എനിക്ക് ഖേദമുണ്ട്. ടഫ്റ്റ്സ് സർവകലാശാലയിൽ ഞാൻ പഠിച്ച ഫ്ലെച്ചർ സ്കൂൾ ഓഫ് ലോ ആന്റ് ഡിപ്ലോമസിയുടെ ബിരുദദാന ചടങ്ങിൽ ഉദ്ഘാടന പ്രസംഗം നടത്താനും എന്റെ ബിരുദദാന ക്ലാസിന്റെ 50-ാം വാർഷിക പുനഃസമാഗമത്തിൽ പങ്കെടുക്കാനും ഞാൻ ഈ വാരാന്ത്യത്തിൽ ബോസ്റ്റണിലായിരിക്കും. കേരളത്തിന്റെ ഭാവിക്കായി ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുന്ന വേളയിൽ യുഎസിൽ ഭൂതകാലം ആഘോഷിക്കുന്നതിനുള്ള ഒരു അവസരമാണിത്'- എന്നാണ് സമൂഹമാദ്ധ്യമത്തിൽ തരൂർ കുറിച്ചത്.
സെൻട്രൽ സ്റ്റേഡിയത്തിൽ തിങ്കളാഴ്ച രാവിലെ പത്തിനാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത്. കോൺഗ്രസ് ഭരിക്കുന്ന കർണാടക, തെലങ്കാന, ഹിമാചൽപ്രദേശ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യും ചടങ്ങിൽ പങ്കെടുക്കും. ഇവർക്ക് ചീഫ് സെക്രട്ടറി ക്ഷണക്കത്തയച്ചു. രാഹുൽഗാന്ധി, പ്രിയങ്കാഗാന്ധി, മല്ലികാർജ്ജുൻ ഖാർഗെ, കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ എന്നിവരും പങ്കെടുക്കും. ചടങ്ങിൽ ബിജെപിയിലെ മൂന്ന് നിയുക്ത എംഎൽഎമാരും പങ്കെടുക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അറിയിച്ചിരുന്നു. സിപിഎം നേതാക്കൾ പങ്കെടുക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും അറിയിച്ചിട്ടുണ്ട്.