
തിരുവനന്തപുരം: മന്ത്രിസഭയിൽ അഞ്ച് മന്ത്രിസ്ഥാനമെന്ന മുസ്ലീം ലീഗിന്റെ ആവശ്യം കോൺഗ്രസ് അംഗീകരിച്ചേയ്ക്കില്ല. ഇന്ന് നടക്കുന്ന ഉഭയകക്ഷി ചർച്ചയിൽ നിലപാട് അറിയിക്കും. ലീഗ് കൈവശംവച്ചിരിക്കുന്ന വിദ്യാഭ്യാസവകുപ്പ് തിരിച്ചെടുക്കുന്നതും കോൺഗ്രസിന്റെ പരിഗണനയിലുണ്ട്. കോൺഗ്രസിനുള്ളിൽ തന്നെ ഈ ആവശ്യം ശക്തമാണ്. ഈ സാഹചര്യത്തിൽ വിദ്യാഭ്യാസ വകുപ്പിന് പകരം മറ്റൊരു വകുപ്പ് ലീഗിന് നൽകിയേക്കും.
പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. ഷാജി, പി.കെ. ബഷീർ, എൻ. ഷംസുദ്ദീൻ എന്നിവർ മന്ത്രിമാരാകും എന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. ഇവരെക്കൂടാതെ പാറക്കൽ അബ്ദുള്ള, റസാക്ക് മാസ്റ്റർ, എ.കെ.എം. അഷ്റഫ്, വി.ഇ. അബ്ദുൽ ഗഫൂർ എന്നിവരുടെ പേരുകളാണ് അഞ്ചാമതായി ഉയർന്നു കേട്ടത്. എന്നാൽ നാല് മന്ത്രിസ്ഥാനവും അഞ്ചാമത്തേതിന് പകരമായി ഭരണപരിഷ്കാര കമ്മീഷൻ അദ്ധ്യക്ഷ സ്ഥാനവും നൽകാമെന്നാണ് കോൺഗ്രസ് മുസ്ലീം ലീഗിന് മുന്നിൽവച്ച നിർദേശം. ഘടക കക്ഷികളിൽ നിന്നും ഇക്കാര്യത്തിൽ വിട്ടുവീഴ്ച ഉണ്ടാകുമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ.
തിങ്കളാഴ്ച സത്യപ്രതിജ്ഞ നടക്കാനിരിക്കുന്ന സാഹചര്യത്തിൽ മന്ത്രിമാരുടെ കാര്യത്തിൽ ഇന്ന് തന്നെ അന്തിമ തീരുമാനമെടുക്കും. മറ്റ് ഘടകകക്ഷികളും തങ്ങൾക്ക് അർഹമായ പ്രധാന വകുപ്പുകൾക്കായി സമ്മർദ്ദം ശക്തമാക്കിയിട്ടുണ്ട്. വകുപ്പ് വിഭജനത്തെച്ചൊല്ലി മുന്നണിയിൽ വലിയ തർക്കങ്ങൾ ഉണ്ടാകാതിരിക്കാൻ മുതിർന്ന കോൺഗ്രസ് നേതാക്കൾ നേരിട്ടാണ് ഇന്ന് നടക്കുന്ന ചർച്ചകൾക്ക് നേതൃത്വം നൽകുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |