പത്മനാഭ സ്വാമിക്ഷേത്രത്തിൽ തുടർച്ചയായി മോഷണം; അമൂല്യവസ്‌തുക്കൾ എത്രയും വേഗം ലോക്കറിലേക്ക് മാറ്റണമെന്ന് നിർദേശം

Wednesday 27 May 2026 10:55 AM IST

​തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ നിലവറയ്‌ക്ക് പുറത്തുള്ള മുഴുവൻ സ്വർണവും എത്രയും വേഗം സ്‌ട്രോങ് റൂമിലേക്ക് മാറ്റണമെന്ന് സർക്കാരിനോട് നിർദേശിച്ച് പൊലീസ് മേധാവി. വിശ്വാസികൾ സംഭാവനയായി നൽകുന്ന അമൂല്യവസ്‌തുക്കളെല്ലാം എത്രയും വേഗം ലോക്കറിലേക്ക് മാറ്റി പൊലീസ് കാവൽ ഏർപ്പെടുത്തണമെന്നാണ് നിർദേശം. ഒരാളെപ്പോലും സുരക്ഷാപരിശോധനകളില്ലാതെ ക്ഷേത്രത്തിലേക്ക് കയറ്റരുതെന്നും നിർദേശമുണ്ട്. ക്ഷേത്രത്തിൽ ഗുരുതര സുരക്ഷാവീഴ്‌ചയുണ്ടെന്ന് ചൂണ്ടിക്കാട്ടി പൊലീസ് മേധാവി അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നൽകിയ കത്തിലാണ് ഇത്തരത്തിലൊരു നിർദേശം മുന്നോട്ട് വച്ചത്.

ഭക്തർ വഴിപാടായി നൽകിയ ഏകദേശം 78 ഗ്രാം സ്വർണക്കട്ടികളും നാണയങ്ങളും കാണാതായി. അറ്റകുറ്റപ്പണിക്കായി മാറ്റിയ സ്വർണവിളക്ക് പിന്നീട് തിരികെയെത്തിയില്ല, പകരമായി ഔദ്യോഗിക രേഖകളിലില്ലാത്ത വെള്ളിവിളക്ക് സ്ഥാപിച്ചു, ശ്രീകോവിലിനുള്ളിൽ സൂക്ഷിക്കുന്ന വജ്രാഭരണമായ വൈര നാമ ആറുമാസമായി കാണാനില്ല തുടങ്ങിയ വിവരങ്ങളാണ് കത്തിലുള്ളത്. ക്ഷേത്രത്തിൽ നിന്നും അമൂല്യവസ്‌തുക്കൾ തുടർച്ചയായി കാണാതാകുന്നുണ്ടെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. ക്ഷേത്രത്തിലെ പ്രത്യേകപ്രവേശനകവാടം വഴി സുരക്ഷാപരിശോധനകളില്ലാതെ കയറാൻ സാധിക്കുന്ന കൊട്ടാരവുമായി അടുത്ത ബന്ധമുള്ള ചിലരെയാണ് പൊലീസ് സംശയിക്കുന്നത്. ഇവരുടെ പേര് വിവരങ്ങളും ഇന്റലിജൻസ് പുറത്തുവിട്ടിട്ടുണ്ട്.