
തിരുവനന്തപുരം: മുൻമുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായ പിണറായി വിജയന്റെ വീട്ടിൽ ഇ ഡി റെയ്‌ഡ്. തിരുവനന്തപുരം ബേക്കറി ജംഗ്‌ഷനിലെ വാടകവീട്ടിലും കണ്ണൂരിലെ വീട്ടിലുമാണ് റെയ്‌ഡ് നടക്കുന്നത്. പിണറായി വിജയന്റെ മകൾ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസുമായി ബന്ധപ്പെട്ടാണ് പരിശോധന നടക്കുന്നത്. കേസിൽ അന്വേഷണവുമായി ഇ ഡിക്ക് മുന്നോട്ടുപോകാമെന്ന് കോടതി വ്യക്തമാക്കിയതിന്റെ തൊട്ടടുത്ത ദിവസമാണ് ഇ ഡി നടപടി.
ഇന്ന് പുലർച്ചെയോടെയാണ് ഇ ഡി ഉദ്യോഗസ്ഥർ പിണറായിയുടെ വീട്ടിൽ എത്തിയത്. പിണാറായി വിജയനും മകൾ വീണ വിജയൻ ഉൾപ്പടെയുള്ള കുടുംബാംഗങ്ങളും ബേക്കറി ജംഗ്‌ഷനിലെ വീട്ടിലുള്ളപ്പോഴായിരുന്നു റെയ്‌ഡ്. പിണറായി വിജയനെയും മകൾ വീണാ വിജയനെയും ഇ ഡി ചോദ്യം ചെയ്തു.കേസുമായി ബന്ധപ്പെട്ട് കേരളത്തിലാകെ 10 ഇടങ്ങളിൽ പരിശോധന നടക്കുന്നുണ്ടെന്നാണ് വിവരം. പിണറായിയുടെ മരുമകനും മുൻമന്ത്രിയുമായ മുഹമ്മദ് റിയാസ്, സിഎംആർഎൽ എംപി ശശിധരൻ കർത്ത, സീനിയർ മാനേജർ ചന്ദ്രശേഖർ എന്നിവരുടെ വീടുകളിലും സിഎംആർഎല്ലിന്റെ ഓഫീസുകളിലും പരിശോധന നടക്കുന്നുണ്ട്.

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസിൽ ഇഡി അന്വേഷണം റദ്ദാക്കണമെന്ന ആലുവയിലെ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടെയ്‌ൽസ് ലിമിറ്റഡിന്റെ (സി.എം.ആർ.എൽ) ആവശ്യമാണ് ഹൈക്കോടതി ഇന്നലെ തള്ളിയത്. ഇഡിയുടെ അന്വേഷണത്തിനുണ്ടായിരുന്ന സ്റ്റേ ഇതോടെ നീങ്ങുകയായിരുന്നു. മാസപ്പടിക്കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരമാണ് ഇഡി അന്വേഷിക്കുന്നത്. ഇഡി അയച്ച സമൻസുകൾ ചോദ്യംചെയ്തും അന്വേഷണം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുമാണ് സിഎംആർഎൽ കോടതിയെ സമീപിച്ചത്.
വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സലോജിക് എന്ന ഐടി കമ്പനിക്ക് സിഎംആർഎൽ നിയമവിരുദ്ധമായി വൻതുക നൽകിയെന്നാണ് പ്രധാന ആരോപണം. ഐടി സേവനങ്ങൾ ഒന്നും നൽകാതെ 1.72 കോടിരൂപ എന്തിനാണ് നൽകിയതെന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. ഇഡിക്കൊപ്പം സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസും കേസ് അന്വേഷിക്കുന്നുണ്ട്. ഈ അന്വേഷണത്തിലൂടെ പണത്തിന്റെ ഉറവിടം, ആരുടെ നിർദേശപ്രകാരമാണ് പണം കൈമാറിയത് തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് ഇഡി ലക്ഷ്യമിടുന്നത്. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് അന്വേഷണം നടത്തുന്നതിനാൽ ഇഡിയുടെ അന്വേഷണം ആവശ്യമില്ലെന്നാണ് സിഎംആർഎൽ വാദിച്ചത്.
കേസിൽ, ആദായനികുതി വകുപ്പും എസ്.എഫ്.ഐ.ഒയും നടത്തിയ അന്വേഷണങ്ങളിലും കൈമാറിയ തുകയ്‌ക്ക് സേവനം നൽകിയിട്ടില്ലെന്നാണ് കണ്ടെത്തിയത്. എറണാകുളത്തെയും ബംഗളൂരുവിലെയും രജിസ്ട്രാർ ഒഫ് കമ്പനീസ് നടത്തിയ അന്വേഷണങ്ങളിലും എക്‌സാലോജിക്കിന് എതിരായ കണ്ടെത്തലുകളാണുണ്ടായത്. ഇ.ഡി അന്വേഷണത്തിന് ബംഗളൂരു രജിസ്ട്രാർ ശുപാർശയും ചെയ്തിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |