തിരഞ്ഞെടുപ്പ് തോൽവി: ചോദ്യാവലിയുമായി സി.പി.എം
തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണം കണ്ടെത്താൻ കീഴ്ഘടകങ്ങൾക്ക് 34 ചോദ്യങ്ങളുമായി സി.പി.എം സംസ്ഥാന നേതൃത്വം. ഏരിയ കമ്മിറ്റി യോഗങ്ങൾക്കു മുന്നോടിയായാണ് ചോദ്യാവലി നൽകിയത്.
ക്ഷേമ പെൻഷൻ വാങ്ങുന്നവരുടെ പ്രത്യേക യോഗം വിളിച്ചു ചേർത്തോ, ലൈഫ് മിഷൻ വീടുകളും ക്ഷേമ പെൻഷനുകളും സ്ത്രീ സംരക്ഷണ പദ്ധതികളും ഉൾപ്പെടെ വിവിധ സർക്കാർ പദ്ധതികൾ എത്രത്തോളം സഹായിച്ചു, തൊഴിലാളികളും കർഷകരും ഉൾപ്പെടെയുള്ള ജനവിഭാഗങ്ങൾ പാർട്ടിക്കൊപ്പം നിന്നോ, കുടുംബശ്രീ അംഗങ്ങൾ, ആശാവർക്കർമാർ, തൊഴിലുറപ്പ്, പാചകത്തൊഴിലാളികൾ, അങ്കണവാടി, ഹരിതകർമ്മസേന പ്രവർത്തകർ എന്നിവരുടെ പ്രവർത്തനം എങ്ങനെയായിരുന്നു, പാർട്ടി വിട്ടുപോയവരെ തിരികെ കൊണ്ടുവരാനുള്ള ഇടപെടലുണ്ടായോ, ഏരിയ കമ്മിറ്റികൾക്കു കീഴിൽ പ്രവർത്തനം എങ്ങനെയായിരുന്നു തുടങ്ങിയവയാണ് ചോദ്യാവലിയിലുള്ളത്.
തിരഞ്ഞെടുപ്പിൽ സി.പി.എം, ബി.ജെ.പി ഡീൽ ഉണ്ടെന്നു യു.ഡിഎ.ഫ് ആരോപിച്ചതിനു മറുപടിയായി ബി.ജെ.പി എവിടെയെങ്കിലും യു.ഡി.എഫിനെ സഹായിച്ചിട്ടുണ്ടോ, എസ്.ഐ.ആറിനു ശേഷം പട്ടികയിൽ കൂട്ടിച്ചേർത്ത വോട്ടർമാരുടെ രാഷ്ട്രീയ ബന്ധം എന്താണ്, ന്യൂനപക്ഷ വിഭാഗങ്ങൾ പാർട്ടിക്കൊപ്പം ഉണ്ടായിരുന്നോ, പാർട്ടി പ്രതീക്ഷിച്ച വോട്ടുകൾ കിട്ടാതെ പോയതിനു കാരണമെന്താണ്, എല്ലാ വീടുകളിലും കയറണമെന്ന തീരുമാനം നടപ്പാക്കിയോ എന്ന അനുബന്ധ ചോദ്യങ്ങളുമുണ്ട്.