'ശൈലജയെ മാറ്റിയത് ക്ഷീണം ചെയ്തു, യുഡിഎഫ് ട്രെൻഡ് പിന്തുടർന്നപ്പോൾ എൽഡിഎഫ് പിണറായിയിൽ ഒതുങ്ങി'; വിമർശനം

Saturday 23 May 2026 12:02 PM IST

കണ്ണൂർ: മുൻ മന്ത്രിയും മുതിർന്ന നേതാവുമായ കെകെ ശൈലജയെ മട്ടന്നൂരിലെ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് മാറ്റിയത് ക്ഷീണം ചെയ്‌തെന്ന് മട്ടന്നൂർ സിപിഎം ഏരിയ കമ്മിറ്റിയിൽ വിമർശനം. സംസ്ഥാന നേതൃത്വത്തിൽ നിന്നുള്ള നേതാക്കൾ മണ്ഡലത്തിൽ പ്രചാരണത്തിന് എത്തിയില്ലെന്നും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പുച്ഛം കലർന്ന പെരുമാറ്റം ജനങ്ങളിൽ വെറുപ്പുളവാക്കിയെന്നും കമ്മിറ്റിയിൽ വിമർശനം ഉയർന്നു. മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ നിശ്ചയിച്ചത് ശരിയായ രീതിയിൽ അല്ലെന്നും കീഴ്ഘടകങ്ങളുടെ അഭിപ്രായം പരിഗണിച്ചില്ലെന്നും വിമർശനമുയർന്നു.

പാലക്കാട് സിപിഐ ജില്ലാ കൗൺസിലിലും എൽഡിഎഫിനെതിരെ വിമർശനം ഉയർന്നു. ട്രെൻഡ് അനുസരിച്ച് യുഡിഎഫ് പ്രചാരണം മുന്നോട്ടുകൊണ്ടുപോയപ്പോൾ എൽഡിഎഫ് പിണറായി വിജയനിൽ മാത്രം ഒതുങ്ങി. ദളിത് വിഭാഗങ്ങൾ തിരഞ്ഞെടുപ്പിൽ എൽഡിഎഫിൽ നിന്ന് അകന്നു. 64 ദളിത് സംഘടനകൾ എൽഡിഎഫിനെതിരെ പ്രവർത്തിച്ചു. ഇടത് രാഷ്ട്രീയം പറയുന്നതിലെ വീഴ്ചകളും സർവ്വമേഖലയിലും എൽഡിഎഫിനെ ബാധിച്ചു. സിപിഎം സിപിഐയെ പലയിടത്തും മാറ്റി നിർത്തിയെന്നും വിമർശനമുയർന്നു. പി സന്തോഷ് കുമാർ എംപി പങ്കെടുത്ത ജില്ലാ കൗൺസിൽ യോഗത്തിലാണ് വിമർശനം.