ചരിത്ര നിമിഷം ആഘോഷമാക്കി ബി.ജെ.പി

Friday 22 May 2026 2:42 AM IST

തിരുവനന്തപുരം: കേരള നിയമസഭയിൽ ശക്തമായ സാന്നിദ്ധ്യമായി മൂന്ന് എം.എൽ.എമാർ പ്രവേശിച്ച ചരിത്ര നിമിഷം ആഘോഷമാക്കി ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, മുൻകേന്ദ്രമന്ത്രി വി.മുരളീധരൻ, ബി.ബി.ഗോപകുമാർ എന്നിവരെ നേതാക്കളും പ്രവർത്തകരും ചേർന്ന് പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ഘോഷയാത്രയായാണ് സത്യപ്രതിജ്ഞയ്ക്കായി നിയമസഭയിലെത്തിച്ചത്. മൂവരും രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയും നടത്തി.

മേയർ വി.വി.രാജേഷ്, ഡെപ്യൂട്ടി മേയർ ജി.എസ്.ആശാനാഥ്, ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് പി.കെ.കൃഷ്ണദാസ്,സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ശോഭാസുരേന്ദ്രൻ, എസ്.സുരേഷ്,അനൂപ് ആന്റണി തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി ധർമ്മേന്ദ്രപ്രധാൻ വി.മുരളീധരനെ ഫോണിൽ വിളിച്ച് പുതിയ അംഗങ്ങൾക്ക് ആശംസ അറിയിച്ചു.

രാജീവ് ചന്ദ്രശേഖറിന്റെ പത്നി അഞ്ജു, മകൻ വേദ്, വി.മുരളീധരന്റെ പത്നി ജയശ്രീ, ബി.ബി.ഗോപകുമാറിന്റെ പത്നി സീജ,മക്കളായ ഗൗതംകൃഷ്ണ, ഗൗരിനന്ദൻ തുടങ്ങിയവർ സത്യപ്രതിജ്ഞ വീക്ഷിക്കാൻ നിയമസഭയിലെ സന്ദർശക ഗ്യാലറിയിലെത്തി.

ചരിത്ര ദിനം: രാജീവ് ചന്ദ്രശേഖർ

ബി.ജെ.പിക്കിത് ചരിത്ര ദിനമാണെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഇനി മോദിയുടെ വികസന രാഷ്ട്രീയം കേരള നിയമസഭ കാണും. നാടിന് ആര് നന്മ ചെയ്യുന്നുവോ അവർക്കൊപ്പം നിൽക്കും. വൈരാഗ്യവും വിഭജനവും സൃഷ്ടിക്കുന്ന രാഷ്ട്രീയത്തിന് പകരം, പരിഹാരങ്ങൾ അവതരിപ്പിക്കുന്ന ഉത്തരവാദിത്വപരമായ രാഷ്ട്രീയ സമീപനമാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്. പുതിയൊരു രാഷ്ട്രീയ സംസ്‌കാരം സൃഷ്ടിച്ചുകൊണ്ട് വികസിത കേരളത്തിലേക്ക് നമുക്ക് മുന്നേറാമെന്നും അദ്ദേഹം പറഞ്ഞു.