സഭയുടെ ഐശ്വര്യമായി ഫാത്തിമ തെഹ് ലിയ
തിരുവനന്തപുരം: കന്നിക്കാരിയുടെ പരിഭ്രമമില്ല. ഓടിനടന്ന് അംഗങ്ങളെ പരിചയപ്പെട്ടും സൗഹൃദമുണ്ടാക്കിയും ലീഗിന്റെ ആദ്യ വനിത അംഗം ഫാത്തിമ തെഹ്‌ലിയ ഇന്നലെ സഭയിൽ താരമായി. പേരാമ്പ്ര എം.എൽ.എയാണ്. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഭരണപക്ഷ, പ്രതിപക്ഷ അംഗങ്ങളുടെ അടുത്തേക്ക് ചെന്ന് അഭിവാദ്യം ചെയ്തു.
യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയായ ഫാത്തിമ ഒരാഴ്ചയായി തിരുവനന്തപുരത്തുണ്ട്. പൊലീസ് കാവിവത്കരണത്തിനെതിരായ സെക്രട്ടേറിയറ്റ് മാർച്ചിനെ തുടർന്നുള്ള കേസിന്റെ കാര്യങ്ങൾക്കായി. 37 പേരാണ് വഞ്ചിയൂർ സി.ജെ.എം കോടതിയിലെ കേസിലുള്ളത്. ഫാത്തിമ ഉൾപ്പെടെ ആറു വനിതകൾ.
കോഴിക്കോട്ടു നിന്നു സഹപ്രവർത്തകർക്കൊപ്പം കിയ കാർ സ്വയം ഡ്രൈവ് ചെയ്താണ് തലസ്ഥാനത്തെത്തിയത്. പിതാവ് അബ്ദുറഹ്മാൻ, മാതാവ് ദുബൈദ അബ്ദുറഹ്മാൻ, സഹോദരൻ ഷെമിദ് അഹമ്മദ്, ഭർത്താവ് അഡ്വ.ഷെഹദാദ് എന്നിവർ ഇന്നലെ ട്രെയിൻ മാർഗ്ഗം എത്തിച്ചേർന്നു. കോഴിക്കോട് ജില്ലാ കോടതിയിൽ അഭിഭാഷകയായിരുന്ന ഫാത്തിമ, ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യാൻ കൊച്ചിയിൽ ഓഫീസ് തുറന്നതിന് പിന്നാലെയാണ് സ്ഥാനാർത്ഥിയാവുന്നത്.