ആറാം നിലയിൽ നിന്നും വീണ് സജിനായർക്ക് ദാരുണാന്ത്യം

Thursday 21 May 2026 12:09 AM IST

  • വിടവാങ്ങിയത് പ്രമുഖ ഛായാഗ്രാഹകൻ

തിരുവനന്തപുരം: ജവഹർ നഗറിലെ ബീ കാന്റി ഫ്ളാറ്റിലെ ആറാം നിലയിൽ നിന്നും വീണ് ഛായാഗ്രാഹകൻ സജി നായർക്ക് (58) ദാരുണാന്ത്യം. തിങ്കളാഴ്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം. സംസ്‌കാരം ശാന്തികവാടത്തിൽ നടന്നു. അനുജൻ ജിനുകുമാറിനൊപ്പം കൊച്ചിയിലേക്ക് പോകാനിരിക്കവേ, കെട്ടിടത്തിൽ നിന്നും സജി നായർ ചാടുകയായിരുന്നുവെന്ന് മ്യൂസിയം പൊലീസ് പറയുന്നു. രക്ഷിക്കാൻ അനുജൻ ശ്രമിച്ചെങ്കിലും നടന്നില്ല. നിലത്തുവീണ നിലയിൽ സജിനായരെ പൊലീസെത്തി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. കുറച്ചുനാളായി മാനസിക സമ്മർദ്ദത്തിന് ചികിത്സയിലായിരുന്നു.

അസ്വാഭാവിക മരണത്തിന് മ്യൂസിയം പൊലീസ് കേസെടുത്തു.

മുംബയ്‌യിലും ദുബായിലും പരസ്യചിത്ര രംഗത്ത് പ്രവർത്തിച്ചുവന്ന സജി നായർ സംവിധായകൻ ഷാജി എൻ.കരുണിന്റെ സ്വപാനം എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകനായിട്ടാണ് മലയാളിക്ക് പരിചിതനാകുന്നത്. മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ വിധു വിൻസെന്റ് സംവിധാനം ചെയ്ത മാൻഹോൾ, ഗോപികുറ്റിക്കോൽ സംവിധാനം ചെയ്ത അരയാക്കടവിൽ, ബീരൻ, ആശാ ആച്ചി ജോസഫ് സംവിധാനം ചെയ്ത ഒരേ ഉടൽ ( ഷോർട്ട് ഫിലിം), അന്യർ (പനോരമ സെലക്‌ഷൻ ലഭിച്ച ഡോക്യൂമെന്ററി) തുടങ്ങി ഒട്ടേറെ മികച്ച സൃഷ്ടികൾക്ക് ക്യാമറ ചലിപ്പിച്ചു.

 മാൻഹോൾ സിനിമയ്ക്കായി ക്യാമറ ചലിപ്പിച്ച സജിയുടെ മരണം ഞെട്ടലോടെയാണ് കേട്ടത്. ഇങ്ങനെ അവസാനിച്ചു പോകേണ്ട മനുഷ്യനായിരുന്നില്ല. സജിയുടെ അമ്മയ്ക്കും അനുജന്മാർക്കും ഈ വേർപാട് താങ്ങാനുള്ള കരുത്തുണ്ടാകട്ടെ.

വിധു വിൻസെന്റ് സംവിധായിക.