മാസപ്പടി കേസ്: വീണാ വിജയന്റെ മൊഴിയെടുത്ത് ഇഡി, പന്ത്രണ്ടിടങ്ങളിൽ റെയ്ഡ് തുടരുന്നു

Wednesday 27 May 2026 9:52 AM IST

തിരുവനന്തപുരം: മാസപ്പടിക്കേസിൽ മുൻമുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ മകൾ വീണ വിജയനെ ചോദ്യം ചെയ്ത് ഇഡി. തിരുവനന്തപുരത്തെ വീട്ടിൽ വച്ചായിരുന്നു മൊഴിയെടുക്കൽ. കേസുമായി ബന്ധപ്പെട്ട് എന്തെങ്കിലും രേഖകൾ വീണയുടെ പക്കൽ നിന്നും ഇഡി പിടിച്ചെടുത്തോ എന്നതിൽ വ്യക്തതയില്ല. സിഎംആർഎൽ എം ഡി ശശിധരൻ കർത്തയുടെ മകൻ ശരൺ എസ് കർത്തയേയും ഇഡി ചോദ്യം ചെയ്യുന്നുണ്ട്. പിണറായി വിജയന്റെ കണ്ണൂരിലെയും തിരുവനന്തപുരത്തെ വീടുകൾ ഉൾപ്പെടെ 12 കേന്ദ്രങ്ങളിൽ റെയ്ഡ് പുരോ​ഗമിക്കുകയാണ്.

സിഎംആർഎൽ എക്ക്സാലോജിക്ക് സാമ്പത്തിക ഇടപാടുകളുടെ രേഖ തേടിയാണ് ഇഡി പരിശോധന നടക്കുന്നത്. കേസിൽ വീണാ വിജയന്റെ സാമ്പത്തിക ഇടപാടുകൾ, സാമ്പത്തിക സ്രോതസിന്റെ ഉറവിടം, കമ്പനിയുടെ വിവരങ്ങൾ എന്നിവയാണ് പരിശോധിക്കുകയെന്നാണ് വിവരം.

മാസപ്പടി കേസിൽ അന്വേഷണം തുടരാമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ നിർണായക ഉത്തരവിന് പിന്നാലെയാണ് ഇഡിയുടെ അപ്രതീക്ഷിത നീക്കം. അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് സിഎംആർഎൽ എംഡി ശശിധരൻ കർത്ത, കമ്പനി സിഎഫ്ഒ കെഎസ് സുരേഷ് കുമാർ എന്നിവരുൾപ്പെടെ നൽകിയ ഹർജികൾ കോടതി തള്ളിയിരുന്നു. മേൽകോടതിയെ സമീപിക്കാൻ സാവകാശം വേണമെന്ന കമ്പനിയുടെ ആവശ്യവും കോടതി അംഗീകരിച്ചില്ല. ഇതിനു പിന്നാലെയാണ് ഇഡിയുടെ മിന്നൽ റെയ്ഡ് .