'ഇഡി റെയ്‌ഡിനെക്കുറിച്ച് പൊലീസിനെയോ ആഭ്യന്തര വകുപ്പിനെയോ അറിയിച്ചില്ല, വീഴ്‌ച സംഭവിച്ചിട്ടില്ല', ശക്തമായി നേരിടുമെന്ന് ആഭ്യന്തര മന്ത്രി
തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തെ അപലപിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സിപിഎം ബോധപൂർവം ആക്രമണം നടത്തിയെന്ന് അദ്ദേഹം ആരോപിച്ചു. ഇഡി റെയ്‌ഡിനെക്കുറിച്ച് പൊലീസിനെയോ ആഭ്യന്തര വകുപ്പിനെയോ അറിയിച്ചില്ല. സംഭവത്തിൽ പൊലീസിന് വീഴ്‌ച സംഭവിച്ചിട്ടില്ലെന്നും സമയോചിതമായി പൊലീസ് ഇടപെട്ടെന്നും ചെന്നിത്തല പറഞ്ഞു. നടന്നത് ആസൂത്രിതമായ ആക്രമണമാണ്. ചില പ്രതികളെ പിടികൂടി, ഇനിയും പ്രതികളെ പിടികൂടാനുണ്ട് അവരെ പിടികൂടുക തന്നെ ചെയ്യുമെന്നും ചെന്നിത്തല അറിയിച്ചു.
'കഴിഞ്ഞ രണ്ട് ദിവസങ്ങളായി തലസ്ഥാനത്ത് യൂണിവേഴ്‌സിറ്റി യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും ഇവിടെയും സംഘർഷം നടക്കുന്നു ആരെയും നിയമം കൈയിലെടുക്കാൻ അനുവദിക്കില്ല. സംഭവങ്ങൾ പൊലീസിന്റെ കുറ്റംകൊണ്ടുണ്ടായതല്ല. മുൻകൂട്ടി വിവരങ്ങൾ അറിഞ്ഞിരുന്നെങ്കിൽ ശരിയായി പ്രതിരോധിക്കാൻ കഴിയുമായിരുന്നു. എത്ര ഉന്നതനാണെങ്കിലും നിയമം കൈയിലെടുക്കാൻ സമ്മതിക്കില്ല. കഴിഞ്ഞ 10 വർഷം ഇവിടം ഭരിച്ചവരാണ് ഈ അക്രമം നടത്തിയതെന്നോർക്കണം. കേരളത്തിൽ കലാപമുണ്ടാക്കാം എന്ന് കരുതിയാൽ അതിശക്തമായിത്തന്നെ അതിനെ നേരിടും'- ചെന്നിത്തല വ്യക്തമാക്കി. മണിക്കൂറുകൾ നീണ്ട ഇഡി റെയ്‌ഡിന് ശേഷം മടങ്ങുകയായിരുന്ന സംഘത്തെ ആക്രമിച്ച സംഭവത്തിൽ ഡിവൈഎഫ്ഐ ഭാരവാഹിയടക്കം ഏഴ് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. 12 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തിൽ ഇഡി ഉദ്യോഗസ്ഥനും പരിക്കേറ്റതായാണ് സൂചന. സംഭവത്തിൽ ഗവർണർ ഡിജിപിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.