നാലാം വട്ടത്തിൽ മന്ത്രി

Sunday 17 May 2026 12:51 AM IST

നിയമസഭയിൽ നാലാം തവണയാണെങ്കിലും പി.സി.വിഷ്ണുനാഥ് ആദ്യമായാണ് മന്ത്രിയാകുന്നത്. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റായ വിഷ്ണുനാഥ് കുണ്ടറയിൽ നിന്നും വിജയിച്ചു. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിൽ നിന്ന് യൂത്ത് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി, കെ.പി.സി.സി ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് ചുമതലകളിലേക്കെത്തി.

എ.ഐ.സി.സി സെക്രട്ടറിയായിരിക്കെ കർണാടക, തെലുങ്കാന സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി ചുമതല വഹിച്ചു. 2006ൽ ആദ്യമായി ചെങ്ങന്നൂർ മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. പ്രായം കുറഞ്ഞ എം.എൽ.എയായി. 2011ൽ ചെങ്ങന്നൂരിൽ നിന്ന് വിജയിച്ചെങ്കിലും 2016ൽ പരാജയപ്പെട്ടു. 2021ൽ കുണ്ടറ മണ്ഡലത്തിൽ മുൻ മന്ത്രി ജെമേഴ്സിക്കുട്ടിയമ്മയെ പരാജയപ്പെടുത്തി. പുത്തൂർ, മാവടി പാലോട്ട് വൈഷ്ണവം വീട്ടിൽ വാട്ടർ അതോറിട്ടി ജീവനക്കാരനായിരുന്ന പരേതനായ ചെല്ലപ്പൻ പിള്ളയുടെയും ലീലയുടെയും ഇളയ മകനാണ്. കന്നഡ കവയിത്രി കനകഹാമയാണ് ഭാര്യ. അന്നപൂർണ്ണേശ്വരി ദേവി മകളാണ്.