അദ്ധ്യാപകനാകാൻ കെ ടെറ്റ് പാസാകണം, പുനഃപരിശോധനാ ഹർജികൾ സുപ്രീം കോടതി തള്ളി, സമയപരിധി മൂന്ന് വർഷമാക്കി

Friday 29 May 2026 1:53 PM IST

ന്യൂഡൽഹി: കെ ടെറ്റ് യോഗ്യത നേടാത്ത അദ്ധ്യാപകരെ പുറത്താക്കണം എന്ന വിധിക്കെതിരെ കേരള സർക്കാരടക്കം സമർപ്പിച്ച പുനഃ പരിശോധനാ ഹർജികൾ തള്ളി സുപ്രീം കോടതി. തുറന്ന കോടതിയിലെ വാദശേഷമാണ് ഹർജികൾ തള്ളിയത്. അതേസമയം കെ ടെറ്റ് പാസാകാനുള്ള സമയം രണ്ടിൽ നിന്ന് മൂന്ന് വർഷമായി കോടതി ഉയർത്തുകയും ചെയ്‌തു. കേരള സർക്കാരിനൊപ്പം പല സംഘടനകളും കോടതിയെ സമീപിച്ചിരുന്നു, 45ഓളം പുനഃ പരിശോധനാ ഹർജികളാണ് ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, മൻമോഹൻ എന്നിവരടങ്ങിയ ‌ബെഞ്ച് തള്ളിയത്.

2012 മാർച്ച് 31ന് മുൻപ് സർവീസിൽ പ്രവേശിച്ച അദ്ധ്യാപകർക്ക് കെ-ടെറ്റ് നിർബന്ധമാക്കരുതെന്നും വിരമിക്കും വരെ തുടരാനനുവദിക്കണം എന്നുമായിരുന്നു ഹർജികളിലെ ആവശ്യം. പക്ഷെ കുട്ടികളിലെ ബോധന ശാസ്‌ത്രം, അദ്ധ്യാപന അഭിരുചി എന്നിവ കേന്ദ്രീകരിച്ചുള്ള പരീക്ഷയാണ് കെ-ടെറ്റ് എന്നും സ്‌കൂൾ അദ്ധ്യാപകനാകാൻ എല്ലാവരും ഇത് പാസാകണം എന്നായിരുന്നു മുൻ കോടതി ഉത്തരവ്. ഇതിനെ സുപ്രീം കോടതി പുനഃപരിശോധിച്ചതേയില്ല.

നിലവിൽ സുപ്രീം കോടതിയും പുനഃപരിശോധന ഹർജികൾ തള്ളിയതോടെ നെറ്റ്, എംഫിൽ, പിഎച്ച്ഡി, എംഎഡ് തുടങ്ങി ഉന്നത യോഗ്യത നേടിയവ നിലവിലെ അദ്ധ്യാപകരായാലും അവ‌ർ കെ ടെറ്റ് പാസായാലേ ജോലി ചെയ്യാനാകൂ. ഇവരുടെ ജോലിയെയും പ്രമോഷനെയും ഉത്തരന് ബാധിക്കുമെന്നാണ്‌ വിവരം.