സൗജന്യയാത്ര മുതൽ ആർത്തവ അവധി വരെ; പെൺകരുത്തിന് സർക്കാരിന്റെ കരുതൽ
തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീകളുടെ ക്ഷേമത്തിനും ശാക്തീകരണത്തിനുമായി വമ്പൻ പ്രഖ്യാപനങ്ങളുമായി യുഡിഎഫ് സർക്കാർ. ഇന്ദിര ഗ്യാരന്റിയുടെ ഭാഗമായി സ്ത്രീകളെയും പെൺകുട്ടികളെയും ചേർത്തുനിർത്തുന്ന നിരവധി പദ്ധതികളാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.
വിദ്യാഭ്യാസ സ്ഥാപനങ്ങളും പൊതുവിടങ്ങളും കൂടുതൽ സ്ത്രീസൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ 'പ്രോജക്ട് മെൻസ്ട്രൽ ഡിഗ്നിറ്റി' പദ്ധതി സർക്കാർ പ്രഖ്യാപിച്ചു. സ്കൂൾ വിദ്യാർത്ഥിനികൾക്ക് മാസം മൂന്ന് ദിവസം ആർത്തവ അവധിയും, ഈ ദിവസം പഠനം മുടങ്ങാത്ത രീതിയിൽ ക്യാച്ച് അപ്പ് ക്ലാസുകൾ എന്നിങ്ങനെ ചരിത്രപരമായ തീരുമാനങ്ങളാണ് നയപ്രഖ്യാപനത്തിൽ ഉണ്ടായത്.
അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ആറ് മാസത്തെ പ്രസവാവധിയാണ് മറ്റൊരു പ്രധാന പ്രഖ്യാപനം. സ്ത്രീകൾക്കും പുരുഷൻമാക്കും തുല്യവേതനം, 50ൽ കൂടുതൽ വനിതാ ജീവനക്കാരുള്ള ഇടങ്ങളിൽ ക്രഷുകൾ, ഡേ-കെയറുകൾ എന്നിവയും സർക്കാരിന്റെ നയപ്രഖ്യാപനത്തിൽ ഇടംപിടിച്ചിട്ടുണ്ട്. കോളേജ് വിദ്യാർത്ഥിനികൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം, കേരളത്തെ അനാഥരഹിത സംസ്ഥാനമാക്കാനുള്ള ദത്തെടുക്കൽ കാമ്പെയ്‌നുകൾ എന്നിവയാണ് മറ്റു പ്രധാന പ്രഖ്യാപനങ്ങൾ.
നേരത്തെ യുഡിഎഫ് സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, ആശാ വർക്കർമാരുടെ പ്രതിമാസ ഓണറേറിയം 3000 രൂപ വർദ്ധിപ്പിച്ച് 12000 രൂപയാക്കും തുടങ്ങിയ വനിതകൾക്കായുള്ള പ്രഖ്യാപനങ്ങൾ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് നയപ്രഖ്യാപനത്തിലെ പുതിയ പ്രഖ്യാപനങ്ങൾ.