'സംഘപരിവാറിന് മുന്നിൽ കുമ്പിടില്ല, അവസാന ശ്വാസം വരെ പോരാടും'; റെയ്‌ഡിന് പിന്നാലെ പ്രതികരണവുമായി റിയാസ്

Wednesday 27 May 2026 10:07 AM IST

തിരുവനന്തപുരം: സംഘപരിവാറിന് മുന്നിൽ കുമ്പിടില്ലെന്ന് മുൻ മന്ത്രിയും ബേപ്പൂർ എംഎൽഎയുമായ പി എ മുഹമ്മദ് റിയാസ്. വളഞ്ഞിട്ടടിച്ചാലും അവസാന ശ്വാസം വരെ പോരാടുമെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു. ഇ ഡി റെയ്‌ഡിനിടെയാണ് റിയാസിന്റെ പ്രതികരണം.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

വളഞ്ഞിട്ടടിച്ചോളൂ.....

പക്ഷേ സംഘപരിവാറിനു മുമ്പിൽ

കുമ്പിടില്ല.

അവസാന ശ്വാസം വരെയും പോരാടും

മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെയും മരുമകൻ പി എ മുഹമ്മദ് റിയാസിന്റെയും വീടുകളിൽ ഇന്ന് രാവിലെ മുതൽ ഇ ഡി റെയ്‌ഡ് നടക്കുകയാണ്. പിണറായിയുടെ കണ്ണൂരിലെ വീട്ടിലും തിരുവനന്തപുരം ബേക്കറി ജംഗ്‌ഷനിലെ വാടക വീട്ടിലുമാണ് പരിശോധന നടക്കുന്നത്. റിയാസിന്റെ കോട്ടുളിയിലെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്. റിയാസ് വീട്ടിലില്ലെന്നാണ് വിവരം.

സിഎംആർഎൽ ഓഫീസിലും മാനേജിംഗ് ഡയറക്‌ടർ ശശിധരൻ കർത്തയുടെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്. ഒരസമയം 12 ഇടങ്ങളിൽ പരിശോധന നടക്കുന്നുണ്ടെന്നാണ് വിവരം. സിഎംആർഎൽ - എക്‌സാലോജിക്‌സ് കേസിൽ ആരോപണ വിധേയയായ പിണറായിയുടെ മകൾ വീണയും കുടുംബവും വീട്ടിൽ തുടരുകയാണ്. സംഭവത്തെ സിപിഎം അപലപിച്ചു. പ്രതിപക്ഷത്തെ ലക്ഷ്യംവച്ചുള്ള ബിജെപിയുടെ നീക്കമെന്നാണ് പാർട്ടിയുടെ പ്രതികരണം.