യുവാവിനെ കുത്തിക്കൊന്ന പ്രതി പിടിയിൽ
എടത്തിരുത്തി (തൃശൂർ): മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കത്തെ തുടർന്ന് എടത്തിരുത്തിയിൽ യുവാവിനെ കുത്തിക്കൊന്ന സംഭവത്തിൽ അയൽവാസിയും സുഹൃത്തുമായ പ്രതി പിടിയിൽ. അയ്യൻപടി കൊട്ടാരപ്പറമ്പിൽ വീട്ടിൽ അനൂപിനെയാണ് (42) തൃശൂർ റൂറൽ പൊലീസ് പിടികൂടിയത്. എടത്തിരുത്തി അയ്യൻപടി കനാൽ കാളിക്കുട്ടി സാംസ്കാരിക നിലയത്തിനു സമീപം വട്ടപ്പുള്ളി വീട്ടിൽ അനീഷാണ് (43) കൊല്ലപ്പെട്ടത്.
തൃശൂർ എക്സൈസ് അക്കാഡമിയിലെ താൽക്കാലിക പാചകത്തൊഴിലാളിയാണ് അനീഷ്. ഞായറാഴ്ച രാത്രി എട്ടോടെ അനീഷിന്റെ വീടിന് മുന്നിലെ റോഡിലായിരുന്നു സംഭവം. അനീഷും അനൂപും ഉൾപ്പെടെ അഞ്ചംഗസംഘം അയ്യൻപടിയിലെ സുഹൃത്തിന്റെ വീട്ടിലിരുന്ന് മദ്യപിച്ചിരുന്നു. അവിടെ നിന്ന് പുറത്തിറങ്ങിയശേഷം അനീഷും അനൂപും തമ്മിൽ തർക്കമുണ്ടായി. ഇതിന്റെ വൈരാഗ്യത്താൽ അനൂപ് അനീഷിന്റെ വയറ്റിൽ കത്തികൊണ്ട് കുത്തുകയായിരുന്നു. പരിസരവാസികൾ ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമദ്ധ്യേ മരിച്ചു. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതിയെ അയ്യൻപടി ഉന്നതിയിലെ ബന്ധുവീട്ടിൽ നിന്നാണ് പൊലീസ് പിടികൂടിയത്.