കേന്ദ്ര സർക്കാരിന് വിമർശനമില്ല; പിന്തുണ ആഗ്രഹിക്കുന്നെന്ന് വി.ഡി സതീശൻ സർക്കാരിന്റെ നയപ്രഖ്യാപനം
തിരുവനന്തപുരം: വിഡി സതീശൻ സർക്കാരിന്റെ ആദ്യത്തെ നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്ര സർക്കാരിനെതിരെയുള്ള വിമർശനം ഇല്ലെന്നത് ശ്രദ്ധേയമാണ്. നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്ര സർക്കാരിൽ നിന്ന് അർഹമായ പിന്തുണ ആഗ്രഹിക്കുന്നു എന്നാണ് വ്യക്തമാക്കുന്നത്. കേന്ദ്ര സർക്കാരിനെ കടന്നാക്രമിക്കുന്നതോ വിമർശിക്കുന്നതോ ആയ പരാമർശങ്ങൾ ഒന്നും തന്നെ നയപ്രഖ്യാപനത്തിലില്ല.
'ഫെഡറലിസത്തിന്റെ ചട്ടക്കൂടിനുള്ളിലെ കേരളത്തിന്റെ അവകാശങ്ങൾ, ഭാരതത്തിന്റെ ഭരണഘടനയുടെ നേടുംതൂണുകളിന്മേൽ സംരക്ഷിക്കപ്പെടേണ്ടതാണ്. കേന്ദ്ര സർക്കാരിൽ നിന്ന് അവകാശപ്പെട്ട സാമ്പത്തിക വിഹിതവും ന്യായവും നീതിയുക്തവുമായ പരിഗണനയും ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങൾ സർക്കാർ ശക്തിപ്പെടുത്തും. കേരളത്തിന്റെ ഭരണഘടനാപരവും സാമ്പത്തികവുമായ അവകാശങ്ങൾ ദൃഢമായി സംരക്ഷിക്കുന്നതിനൊപ്പം സഹകരണ ഫെഡറലിസത്തിലും കേന്ദ്ര സർക്കാരുമായുള്ള ക്രിയാത്മകമായ ഇടപെടലുകളിലും സർക്കാർ ഉറച്ചുവിശ്വസിക്കുന്നു'- എന്നാണ് നയപ്രഖ്യാപനത്തിൽ പറയുന്നത്.
പിണറായി സർക്കാരിന്റെ കാലത്തെ നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്ര സർക്കാരിനെതിരായ രൂക്ഷവിമർശനം പതിവായിരുന്നു. സാമ്പത്തിക സഹായം കേന്ദ്ര സർക്കാർ അനുവദിക്കാത്തതും വികസന പദ്ധതികൾക്ക് പണം അനുവദിക്കുന്നില്ലെന്ന വിമർശനവും പിണറായി സർക്കാർ ഉന്നയിച്ചു. കഴിഞ്ഞ തവണത്തെ നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ തിരുത്തലുകൾ നടത്തിയത് വിവാദമായിരുന്നു. ഗവർണർ ഒഴിവാക്കിയ ഭാഗം മുഖ്യമന്ത്രി പിണറായി വിജയൻ വായിക്കുകയും കൂട്ടിച്ചേർത്ത ഭാഗം ഒഴിവാക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനായി പ്രമേയവും പാസാക്കി. കേരള നിയമ സഭയുടെ ചരിത്രത്തിലെ ആദ്യ സംഭവമായിരുന്നു അത്.