മുഖ്യമന്ത്രിയെ പൂക്കിയാക്കി ഫിജിൻ; സൂപ്പർ വൈറൽ
കൊച്ചി: മുഖ്യമന്ത്രി വി.ഡി.സതീശന്റെ മുഖത്ത് പ്രത്യേകഭാവം വിരിയിച്ച് 'പൂക്കി"യാക്കിയ ഫിജിൻ വൈറൽ താരമായി. ആഗ്രഹിച്ചതുപോലെ കാണാൻ മുഖ്യമന്ത്രി വിളിപ്പിച്ചു. ഉന്നതവിദ്യാഭ്യാസമന്ത്രി റോജി എം.ജോൺ ഉൾപ്പെടെ വിളിച്ച് അഭിനന്ദിച്ചു.
വാർത്താസമ്മേളനത്തിൽ വാഹനങ്ങളുടെ രൂപമാറ്റം സംബന്ധിച്ച ഫിജിന്റെ ചോദ്യത്തിനാണ് പ്രത്യേക മുഖഭാവത്തിൽ മുഖ്യമന്ത്രി പ്രതികരിച്ചത്. ഇതു റീലാക്കി പശ്ചാത്തലസംഗീതവും നൽകി 'പൂക്കി സി.എം" എന്ന വിശേഷണത്തോടെ നൽകിയത് വൻഹിറ്റായി. 13 ദശലക്ഷം പേരാണ് റീൽ ആസ്വദിച്ചത്. പിന്നാലെ നൂറു കണക്കിന് റീലുകൾ പുറത്തിറങ്ങി. നീലക്കുയിൽ എന്ന സോഷ്യൽ മീഡിയ പേജ് വഴിയാണ് റീൽ പുറത്തിറക്കിയത്.
ഫിജിനെ കാണാൻ താത്പര്യം പ്രകടിപ്പിച്ച് മുഖ്യമന്ത്രി വി.ഡി.സതീശൻ വിളിച്ചു. മന്ത്രി റോജി എം.ജോണും കാണാൻ ക്ഷണിച്ചു. മന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പ്രമുഖരുൾപ്പെടെ നിരവധിപേർ അഭിനന്ദനമറിയിച്ചു.
മലപ്പുറം നിലമ്പൂർ സ്വദേശിയാണ് ഫിജിൻ. വാഹനങ്ങൾ രൂപമാറ്റം വരുത്താൻ അനുവദിക്കുമെന്ന് തിരഞ്ഞെടുപ്പ് കാലത്ത് സതീശൻ പറഞ്ഞിരുന്നു. അക്കാര്യം മാറ്റുമോ എന്നറിയാനാണ് വാഹനപ്രേമി കൂടിയായ താൻ ചോദിച്ചതെന്ന് ഫിജിൻ പറഞ്ഞു.
വാക്ക് മാറ്റുമോ എന്നറിയാനായിരുന്നു ചോദ്യം. ചിരിയോടെ നൽകിയ മറുപടിയുടെ ദൃശ്യങ്ങൾ സ്ളോമോഷനിലാക്കി എഡിറ്റ് ചെയ്‌തപ്പോൾ ഭാവം വ്യക്തമായി. ജെൻസിയുടെ കൈയടിയും മുഖ്യമന്ത്രിക്ക് ലഭിച്ചു. ചിരിക്കുന്ന മുഖ്യമന്ത്രിയെ നമുക്ക് കിട്ടിയില്ലേ എന്നാണ് ഫിജിന്റെ മറുപടി.
പൂക്കി വന്നത്?
പ്രിയപ്പെട്ടവരോടുള്ള അടുപ്പം പ്രകടിപ്പിക്കാൻ വിളിക്കുന്നതാണ് പൂക്കി. ഓമനത്തമുള്ളയാൾ (ക്യൂട്ട് ) ഉറ്റ ചങ്ങാതി, തുടങ്ങിയ അർത്ഥങ്ങൾ സന്ദർഭങ്ങൾക്കനുസരിച്ച് പൂക്കി വിളിക്കുണ്ട്. വാത്സല്യം എന്ന പദത്തിന് സമാനമായി ജർമ്മനിയിൽ ഉപയോഗിച്ചിരുന്ന ഈ പദം സോഷ്യൽ മീഡിയവഴി ഇഗ്ലീഷ് നിഘണ്ടുവിൽ ഇടംപിടിച്ചു.