വർഗീയതക്കെതിരെ  വിശ്വാസികളെ അണിനിരത്തി പോരാടണം: പിണറായി

Thursday 21 May 2026 1:48 AM IST

കണ്ണൂർ: വർഗീയതക്കെതിരായ സമരം കോടിക്കണക്കിന് വിശ്വാസികളെ അണിനിരത്തിയാണ് നടത്തേണ്ടതെന്ന് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജൻ രചിച്ച സനാതനികളുടെ ഹിന്ദുത്വ വഴികൾ എന്ന പുസ്തകത്തിന്റെ പ്രകാശനം കണ്ണൂർ എ.കെ.ജി ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൽവരെ വർഗീയ കലാപം നടത്താൻ ശ്രമിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. വിശ്വാസ സമൂഹത്തെ തെറ്റിദ്ധരിപ്പിച്ച് സ്വന്തം പക്ഷത്ത് ചേർക്കാനുള്ള വർഗീയ ഭീകരവാദികളുടെ ശ്രമം ശക്തമാണ്. രാഷ്ട്രീയ വർഗീയ ഇസ്ലാമികത കൊണ്ടുവരാൻ ചിലർ ശ്രമിക്കുന്നതും പിണറായി ചൂണ്ടിക്കാട്ടി.

കേരളത്തെ ഹിന്ദുത്വവൽക്കരിക്കാനുള്ള ദൗത്യം തിരഞ്ഞെടുപ്പുകളെ സ്വാധീനിച്ചത് പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ടെന്ന് പിണറായി പറഞ്ഞു. ജയരാജൻ കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ ചെന്നതിനെ വിവാദമാക്കിയതും പുസ്തകത്തിനെതിരെ സംഘപരിവാർ ഭീഷണി ഉയർന്നതും ചേർത്തു വായിക്കേണ്ടതാണ്.

ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പുസ്തകം പിണറായി വിജയനിൽ നിന്ന് ഏറ്റുവാങ്ങി. മുൻ സ്പീക്കർ എ.എൻ.ഷംസീർ, മുൻ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ്, കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം കെ.ടി.കുഞ്ഞിക്കണ്ണൻ, ഡോ.വിനിൽ പോൾ, പി.ജയരാജൻ എന്നിവർ സംസാരിച്ചു.

ശരീരംകൊണ്ടും വർഗീയതയ്ക്ക്

എതിരെ ജയരാജൻ പോരാടി

ശരീരം കൊണ്ടും പ്രവൃത്തി കൊണ്ടും വർഗീയതക്കെതിരെ പോരാടിയ വ്യക്തിയാണ് പി. ജയരാജനെന്ന് പിണറായി പറഞ്ഞു. കേരളം പിടിച്ചെടുക്കാനുള്ള ഗ്രാൻഡ് ഡിസൈനാണ് സംഘപരിവാർ നടത്തുന്നത്. 50 വർഷമായി അവർ ശ്രമം തുടർന്ന് കൊണ്ടിരിക്കുകയാണ് .ശിവഗിരിയിൽ നടത്തിയ അക്രമങ്ങൾക്ക് പിന്നിൽ ഇത്തരം ഗ്രാൻഡ് ഡിസൈനുണ്ടെന്ന് കേരളകൗമുദി പത്രാധിപരായിരുന്ന എം. എസ് . മണി വിശേഷിപ്പിച്ചിട്ടുണ്ടെന്നും പിണറായി കൂട്ടിച്ചേർത്തു.