റാപ്പർ വേടൻ കുടുങ്ങിയേക്കും; പിടിച്ചെടുത്തത് യഥാർത്ഥ പുലിപ്പല്ലെന്ന് സ്ഥിരീകരിച്ചു, കുറ്റപത്രം ഉടൻ സമർപ്പിക്കും
കൊച്ചി: പുലിപ്പല്ല് കേസിൽ റാപ്പർ വേടന് തിരിച്ചടി. പിടിച്ചെടുത്തത് യഥാർത്ഥ പുലിപ്പല്ല് ആണെന്ന് കൊൽക്കത്തയിലെ സുവോളജി ലാബിൽ നടത്തിയ പരിശോധനയിൽ സ്ഥിരീകരിച്ചു. കേസിൽ വനം വകുപ്പ് ഉടൻ കുറ്റപത്രം സമർപ്പിക്കും.
അനധികൃതമായി പുലിപ്പല്ല് കൈവശം വച്ചു, മൃഗവേട്ട തുടങ്ങിയ ആരോപണങ്ങളിൽ വേടനെതിരെ നേരത്തേ കേസെടുത്തിരുന്നു. കേസിൽ ജാമ്യം ലഭിക്കാത്തതും ജാമ്യം ലഭിക്കുന്നതുമായ കുറ്റങ്ങൾ വനംവകുപ്പ് വേടനെതിരെ ചുമത്തിയിരുന്നു. എന്നാൽ, പുലിപ്പല്ലുള്ള ലോക്കറ്റ് തമിഴ്‌നാട്ടിലുള്ള ആരാധകൻ നൽകിയതാണെന്നാണ് വേടൻ നൽകിയ മൊഴി. ആദ്യം തായ്‌ലന്‍ഡില്‍ നിന്നും വാങ്ങിയതെന്നായിരുന്നു വേടന്‍ പറഞ്ഞത്. പിന്നീട് മാറ്റിപ്പറയുകയായിരുന്നു.
കൊച്ചിയിലെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടിയ കേസിലാണ് റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരൺദാസ് മുരളി ആദ്യം അറസ്റ്റിലാകുന്നത്. കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നും അഞ്ച് ഗ്രാം കഞ്ചാവാണ് പൊലീസ് പിടികൂടിയത്. ഹിൽപാലസ് പൊലീസാണ് ഫ്ലാറ്റിൽ പരിശോധന നടത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കസ്റ്റഡിയിലായ വേടൻ കഞ്ചാവ് ഉപയോഗിച്ചതായി പൊലീസിനോട് സമ്മതിച്ചിരുന്നു. ഇതിനിടെയാണ് പുലിയുടെ പല്ല് പിടിപ്പിച്ച ലോക്കറ്റ് വേടനിൽ നിന്ന് കണ്ടെത്തിയത്.