വാട്ടർ അതോറിറ്റിയിൽ അനധികൃത 'വർക്കിംഗ് അറേജ്മെന്റ്' റദ്ദാക്കും
തിരുവനന്തപുരം: വാട്ടർ അതോറിറ്റിയിൽ സ്ഥലംമാറ്റ വ്യവസ്ഥകളെയും തസ്തികകളുടെ ആവശ്യകതയും അട്ടിമറിച്ച് നടപ്പാക്കിവന്ന അനധികൃത 'വർക്കിംഗ് അറേജ്മെന്റ്' റദ്ദാക്കുന്നു. കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് സംഘ് (ബി.എം.എസ്) ഉന്നയിച്ച പരാതികളെത്തുടർന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ എം.ഡി പി.ബി. നൂഹ് അനധികൃത വർക്കിംഗ് അറേജ്മെൻറുകൾ പാടില്ലെന്ന് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഇത് നടപ്പായില്ല.
തുടർന്ന് ബി.എം.എസ് പ്രവർത്തകർ വിവരാവകാശ നിയമപ്രകാരം അപേക്ഷകൾ നൽകി. ഓരോ ഓഫീസിലും എത്രപേർ അനധികൃതമായി തുടരുന്നുവെന്നും എം.ഡിയുടെ ഉത്തരവ് വന്നിട്ടും എന്തുകൊണ്ട് ഇവരെ മാറ്റിയില്ലെന്നുമുള്ള കൃത്യമായ വിവരങ്ങൾ പുറത്തുവന്നതോടെ ഉദ്യോഗസ്ഥർ വെട്ടിലായി. വിവരങ്ങൾ ഔദ്യോഗികമായി നൽകേണ്ടിവരുമെന്നും ഇത് നിയമനടപടികളിലേക്ക് നീങ്ങുമെന്നും ഉറപ്പായതോടെയാണ് കൂട്ടത്തോടെ ഉത്തരവുകൾ റദ്ദാക്കാൻ അധികൃതർ നിർബന്ധിതരായത്. അടുത്ത പൊതുസ്ഥലംമാറ്റത്തിന് മുന്നോടിയായി എല്ലാ അനധികൃത വർക്കിംഗ് അറേജ്മെന്റുകളും അവസാനിപ്പിച്ച് സുതാര്യമായി ജീവനക്കാരെ പുനർവിന്യസിക്കണമെന്ന് വാട്ടർ അതോറിറ്റി എംപ്ലോയീസ് സംഘ് ജനറൽ സെക്രട്ടറി പി. പ്രദീപ് ആവശ്യപ്പെട്ടു.