ട്രാൻസ്ജെൻഡർ വ്യക്തിയുടെ അണ്ഡം സൂക്ഷിക്കാൻ അനുമതി

Saturday 16 May 2026 1:26 AM IST

കൊച്ചി: സ്ത്രീയായി ജനിക്കുകയും മുതിർന്നപ്പോൾ ട്രാൻസ്ജെൻഡ‌ർ പുരുഷനായി മാറാൻ ചികിത്സകൾ തുടങ്ങുകയും ചെയ്ത 28കാരന്റെ അണ്ഡം ശീതീകരിച്ചു സൂക്ഷിക്കാൻ ഹൈക്കോടതി അനുമതി. കൃത്രിമ ഗർഭധാരണത്തിനായാണിത്. തിരുവനന്തപുരം സ്വദേശിയായ യുവാവിനു സ്ത്രീയെന്ന നിലയിൽ പ്രത്യുത്പാദന ശേഷിയുള്ളത് കണക്കിലെടുത്താണ് ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പന്റെ ഉത്തരവ്.

അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്‌നോളജി (എ.ആർ.ടി) നിയമത്തിലെയും ചട്ടത്തിലെയും വ്യവസ്ഥകൾ പ്രകാരം ദമ്പതിമാർക്കും അവിവാഹിത സ്ത്രീകൾക്കും മാത്രമാണ് അണ്ഡം സൂക്ഷിക്കാൻ അനുമതി നൽകുന്നത്. ഹർജിക്കാരൻ തന്റെ സ്വത്വം പുരുഷന്റേതാണെന്ന് വ്യക്തമാക്കിയതിനെത്തുടർന്ന് ട്രാൻസ്ജെൻഡർ പുരുഷനെന്ന സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. തുടർന്ന് ഹോർമോൺ ചികിത്സയും തുടങ്ങി. മാറിടം ശസ്ത്രക്രിയയിലൂടെ നീക്കി. തുടർചികിത്സയിൽ കൂടുതൽ ശാരീരികമാറ്റങ്ങൾ സംഭവിക്കാമെന്നതുകൊണ്ടാണ് അണ്ഡം സൂക്ഷിക്കാൻ എ.ആർ.ടി ക്ലിനിക്കിനെ സമീപിച്ചത്. എന്നാൽ നിയമതടസം ചൂണ്ടിക്കാട്ടി ഇതു നിഷേധിച്ചു. തുടർന്നാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. കേന്ദ്രസർക്കാർ ഹർജിയെ എതിർത്തു. എന്നാൽ ഹർജിക്കാരനു ഇപ്പോഴും ഗർഭപാത്രം അടക്കമുള്ള പ്രത്യുത്പാദന അവയവങ്ങളുള്ളത് കോടതി കണക്കിലെടുത്തു. ജീവശാസ്ത്രപരമായ ലൈംഗികതയും (സെക്‌സ്) ലിംഗസ്വത്വവും (ജെൻഡർ) വ്യത്യസ്തമാണെന്നും കോടതി പറഞ്ഞു.