വേടൻ അണിഞ്ഞത് പുലിപ്പല്ല് തന്നെ , കുറ്റപത്രം ഉടൻ

Sunday 17 May 2026 12:26 AM IST

കൊച്ചി: റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരൺദാസ് മുരളിയിൽ നിന്ന് പിടിച്ചെടുത്തത് യഥാർത്ഥ പുലിപ്പല്ല് തന്നെയെന്ന് കണ്ടെത്തി. കൊൽക്കത്ത സുവോളജിക്കൽ സർവേ ഒഫ് ഇന്ത്യയിൽ നടന്ന പരിശോധനയിലാണ് സ്ഥിരീകരണം.

2025 ആഗസ്റ്റിലാണ് പെരുമ്പാവൂർ കോടതി മുഖേന പുലിപ്പല്ല് കൊൽക്കത്തയിൽ പരിശോധനയ്‌ക്ക് അയച്ചത്. കഴിഞ്ഞദിവസം പെരുമ്പാവൂർ കോടതിക്കു ലഭിച്ച റിപ്പോർട്ട് പരിശോധിച്ച ശേഷം ഉടൻ കുറ്റപത്രം നൽകുമെന്ന് കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ ആർ.അധീഷ് പറഞ്ഞു. കേസിൽ വേടൻ മാത്രമാകും പ്രതി.

കഞ്ചാവ് കൈവശം വച്ചതിനു 2025 ഏപ്രിൽ 28ന് തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ് വേടനെയും സുഹൃത്തുക്കളെയും അറസ്റ്റുചെയ്തിരുന്നു. ഈ കേസിൽ ജാമ്യം നേടി സ്റ്റേഷൻ വിടുംമുമ്പാണ് പുലിപ്പല്ല് കൈവശം വച്ച കുറ്റത്തിനു വനംവകുപ്പ് കസ്റ്റഡിയിലെടുത്തത്. ചെന്നൈയിലെ സംഗീതനിശയ്‌ക്കുശേഷം ശ്രീലങ്കൻ വംശജനായ രഞ്ജിത്ത് കുമ്പിടിയും രണ്ടു സുഹൃത്തുക്കളും പുലിപ്പല്ല് സമ്മാനിച്ചെന്നായിരുന്നു വേടന്റെ മൊഴി. എന്നാൽ ഇയാളെ കണ്ടെത്താനായില്ല. ഇങ്ങനെ ഒരാളില്ലെന്നാണ് നിഗമനം. തായ്ലൻഡിൽ നിന്നുള്ള പുലിപ്പല്ലാണെന്നാണ് വേടൻ അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നത്.

കേസിലെ തിടുക്കപ്പെട്ട അറസ്റ്റിൽ വനംവകുപ്പിനെതിരെ വിമർശനമുയർന്നിരുന്നു. മന്ത്രി വരെ പരസ്യമായി കുറ്റപ്പെടുത്തിയ സാഹചര്യത്തിലാണ് പുലിപ്പല്ലിൽ വിശദപരിശോധന വേണമെന്ന തീരുമാനത്തിൽ വകുപ്പെത്തിയത്.