തിരിച്ചടിക്ക് പിന്നിൽ പാർട്ടി നേതൃത്വം
കണ്ണൂർ: പിണറായി വിജയന്റെയും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെയും ശൈലിക്കെതിരെ സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റി യോഗത്തിൽ കടുത്ത വിമർശനം. തോൽവിക്ക് കാരണം ഭരണ വിരുദ്ധ വികാരമല്ലെന്നും അംഗങ്ങൾ പറഞ്ഞു. ഇതാദ്യമായാണ് സ്വന്തം തട്ടകത്തിൽ പിണറായിയും ഗോവിന്ദനും ഇത്രയേറെ വിമർശിക്കപ്പെട്ടത്. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ 'വീട്ടിൽ പോയി ചോദിച്ചാൽ മതി' എന്ന പിണറായിയുടെ പ്രയോഗം ജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കി.
മുൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ ടി.കെ.ഗോവിന്ദൻ പാർട്ടി കേന്ദ്ര കമ്മിറ്റിയംഗം ഇ.പി.ജയരാജനെയും സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.വി.ജയരാജനെയും നേരിൽക്കണ്ട് സ്ഥാനാർത്ഥി നിർണയത്തിലെ അതൃപ്തി വ്യക്തമാക്കിയിരുന്നു. എന്നിട്ടും ഇരുവർക്കും അദ്ദേഹത്തെ തടഞ്ഞു നിറുത്താൻ കഴിഞ്ഞില്ല; ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷും നിഷ്‌ക്രിയനായി . പോകുന്നവർ പോകട്ടെയെന്ന നിലപാടാണ് നേതൃത്വം സ്വീകരിച്ചത്.തളിപ്പറമ്പിൽ ടി.കെ.ഗോവിന്ദനും, പയ്യന്നൂരിൽ വി.കുഞ്ഞികൃഷ്ണനും എതിർ സ്ഥാനാർത്ഥികളായത് തടയാൻ പറ്റുമായിരുന്നു. തളിപ്പറമ്പിൽ എൻ.സുകന്യയുടെ പേരുൾപ്പെടെ ചർച്ചയിലുണ്ടായിരുന്നെങ്കിലും ജില്ലാ സെക്രട്ടറിയും സെക്രട്ടേറിയറ്റ് അംഗവും ചേർന്ന് സംസ്ഥാന സെക്രട്ടറിക്ക് കൈമാറിയ പട്ടികയിൽ പി.കെ.ശ്യാമളയുടെ പേര് മാത്രം. വിമത സ്ഥാനാർത്ഥികൾക്ക് ചില നേതാക്കൾ രഹസ്യ പിന്തുണ നൽകി. വി.കുഞ്ഞികൃഷ്ണനെ ചെറുതായി കണ്ടതാണ് തിരച്ചടിയായത്. ധർമ്മടത്ത് ആറ് റൗണ്ട് വരെ പിണറായി പിറകിലായ വിവരം നെഞ്ചിടിപ്പുണ്ടാക്കി. കെ.കെ.ശൈലജയെ ബോധപൂർവ്വം പേരാവൂരിൽ മത്സരിച്ച് തോൽപ്പിച്ചു.പി.ജയരാജനെ ഒതുക്കാൻ ശ്രമം നടന്നതായും വിമർശനമുയർന്നു