പിണറായിയുടെ കറുത്ത കാർ മാറ്റി വി ഡി സതീശൻ; പകരം വെള്ള ഇന്നോവ ക്രിസ്റ്റ
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയൻ യാത്ര ചെയ്തിരുന്ന കറുത്ത ഇന്നോവ കാറുകൾ മാറ്റി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ. പൊലീസ് ഫണ്ടിൽ നിന്ന് വാങ്ങി നൽകിയ രണ്ട് കറുത്ത ഇന്നോവ കാറുകളും പൊലീസ് തന്നെ തിരികെ ഏറ്റെടുത്തു. സത്യപ്രതിജ്ഞയ്ക്ക് ശേഷം മുഖ്യമന്ത്രി ഉൾപ്പെടെ മന്ത്രിമാർക്കെല്ലാം വെള്ള ഇന്നോവ ക്രിസ്റ്റ കാറുകളാണ് പൊതുഭരണവകുപ്പ് ടൂറിസത്തിനോട് ആവശ്യപ്പെട്ടത്. എന്നാൽ, ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മന്ത്രി ആവശ്യപ്പെട്ടാൽ കറുത്ത കാർ വീണ്ടും വിട്ടുനൽകും.
അതേസമയം, യാത്രയിൽ കൂടുതൽ സുരക്ഷ വേണ്ടെന്ന് വി ഡി സതീശൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. മുഖ്യമന്ത്രി യാത്ര ചെയ്യുമ്പോൾ പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്ന നിർദ്ദേശവും നൽകിയിട്ടുണ്ടെന്നാണ് വിവരം. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയാണ് വി ഡി സതീശൻ സുരക്ഷാ സംബന്ധമായ നിർദ്ദേശം നൽകിയത്. പൊലീസും എസ്കോർട്ടും വേണ്ടെന്നായിരുന്നു നിലപാട്. എന്നാൽ അത് നിർബന്ധമാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിക്കുകയായിരുന്നു.
മുൻ മുഖ്യമന്ത്രി പിണറായി വിജയന് ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയാണ് നൽകിയിരുന്നത്. ജീവന് ഭീഷണിയുള്ള സാഹചര്യം കണക്കിലെടുത്താണ് കൂടുതൽ സുരക്ഷ നൽകിയത്. ഏഴ് വാഹനങ്ങളുടെ വലിയ വാഹനനിരയിലായിരുന്നു പിണറായി വിജയന്റെ യാത്ര. പൊലീസ് സംഘത്തിൽ മുപ്പത് മുതൽ നാൽപത് പൊലീസ് ഉദ്യോഗസ്ഥർ വരെ ഉണ്ടായിരുന്നു. കൂടാതെ കമാൻഡോകളുടെ ഒരു സ്ട്രൈക്കർ ഫോഴ്സും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.