രാജീവ്ഗാന്ധി രാജ്യത്തെ പുതിയ കാലത്തേക്ക് നയിച്ചു: മുഖ്യമന്ത്രി

Friday 22 May 2026 1:33 AM IST

തിരുവനന്തപുരം: പുതിയ കാലത്തേക്ക് രാജ്യത്തെ കൂട്ടിക്കൊണ്ടുപോയ പ്രതിഭാധനനായ പ്രധാനമന്ത്രിയായിരുന്നു രാജീവ് ഗാന്ധിയെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ പറഞ്ഞു. കെ.പി.സി.സിയിൽ സംഘടിപ്പിച്ച രാജീവ്ഗാന്ധി രക്തസാക്ഷിത്വ ദിനാചരണവും അനുസ്മരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വെടിയേറ്റുവീണ മാതാവിന്റെ മൃതദേഹം കണ്ട് പ്രധാനമന്ത്രിയായ വ്യക്തിയാണ് അദ്ദേഹം. ഈ തലമുറയ്ക്ക് മാത്രമല്ല അടുത്ത തലമുറയ്ക്കും നല്ലകാലം വരണമെന്ന് ആഗ്രഹിച്ച് പ്രവർത്തിച്ചു. രാജ്യത്തെ സമസ്ത മേഖലയിലും വിപ്ലവകരമായ മാറ്റങ്ങളാണ് അദ്ദേഹം കൊണ്ടുവന്നത്. കാറും, ബൈക്കുമൊക്കെ സാധാരണക്കാർക്ക് വരെ ലഭ്യമായത് രാജീവ് ഗാന്ധിയുടെ വരവോടെയാണ്. അക്കാലത്ത് ബൈക്ക് ബുക്കുചെയ്ത് ആറുമാസം വരെ കാത്തുനിൽക്കണമായിരുന്നു. ടെലികോം രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളാണ് സംഭവിച്ചത്. അടിസ്ഥാന വികസനരംഗത്ത് വിസ്മയങ്ങൾ തീർത്തെന്നും സതീശൻ ചൂണ്ടിക്കാട്ടി.

കെ.പി.സി.സി പ്രസിഡന്റും മന്ത്രിയുമായ സണ്ണി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, കോൺഗ്രസ് പ്രവർത്തക സമിതിയംഗം കൊടിക്കുന്നിൽ സുരേഷ് എം.പി, മന്ത്രിമാരായ എ.പി.അനിൽകുമാർ, പി.സി.വിഷ്ണുനാഥ്, ടി.സിദ്ധിഖ്, ബിന്ദുകൃഷ്ണ, കെ.എ.തുളസി, ഒ.ജെ.ജെനീഷ് എന്നിവരും ചെറിയാൻ ഫിലിപ്പ്, കെ.പി.സി.സി വൈസ് പ്രസിഡന്റുമാരായ പാലോട് രവി, ശരത്ചന്ദ്ര പ്രസാദ്, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനൽ, ജെബി മേത്തർ എം.പി, മണക്കാട് സുരേഷ്, മര്യാപുരം ശ്രീകുമാർ, പന്തളം സുധാകരൻ, കെ.മോഹൻകുമാർ, ജി.എസ്.ബാബു, എം.എ.വാഹിദ്, ആർ.ലക്ഷ്മി തുടങ്ങിയവരും പങ്കെടുത്തു.