'സിപിഎം സംസ്ഥാന കമ്മിറ്റി പിരിച്ചുവിടണം, വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞ പിണറായിയുടെ പരാമർശം തിരിച്ചടിയായി'
പത്തനംതിട്ട : നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സി.പി.എം നേതൃത്വത്തിനെതിരെ പാർട്ടി കമ്മിറ്റികളിലെ രൂക്ഷ വിമർശനം തുടരുന്നു. സി.പി.എം കോന്നി ഏരിയാ കമ്മിറ്റി യോഗത്തിൽ പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനുമെതിരെ വൻവിമർശനമാണ് ഉയർന്നത്. കോന്നിയിലെ പൊതുസമ്മേളനത്തിൽ വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞ പിണറായിയുടെ പരാമർശം സംസ്ഥാനത്തുടനീളം വലിയ തിരിച്ചടിയായെന്ന് ഏരിയാ കമ്മിറ്റി യോഗം വിമർശിച്ചു. ഇതു മൂലം ഒരു ബൂത്തിൽ കുറഞ്ഞത് 20 വോട്ടു വീതമാണെന്നും സംസ്ഥാനത്താകെ വോട്ട് നഷ്ടമുണ്ടായെന്നും അഭിപ്രായമുയർന്നു. സി.പി.എം സംസ്ഥാന കമ്മിറ്റി പിരിച്ചുവിടണമെന്നും യോഗം ആവശ്യപ്പെട്ടു.
എം.വി. ഗോവിന്ദൻ ഭാര്യക്ക് തളിപ്പറമ്പ് സീറ്റ് വാങ്ങി നൽകുകയായിരുന്നു. എന്നാൽ പാർട്ടിയെ മറന്നുള്ള നടപടി സംസ്ഥാനത്താകെ എണ്ണമറ്റ സീറ്റുകൾ നഷ്ടമാക്കി. കോന്നിയിൽ ജനീഷ് കുമാർ കഷ്ടിച്ച് കടന്നുകൂടുകയായിരുന്നു. യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് ഒരാഴ്ച കൂടി സമയം കിട്ടിയിരുന്നെങ്കിൽ 15000 വോട്ടുകൾക്ക് തോൽക്കേണ്ടി വരുമായിരുന്നു. അങ്ങനെയെങ്കിൽ പത്തനംതിട്ട ജില്ലയിൽ സമ്പൂർണ പരാജയം എൽ.ഡി.എഫിന് നേരിടേണ്ടി വരുമായിരുന്നെന്നുമാണ് വിമർശനം.